പത്തനംതിട്ട : മറുനാടൻ മലയാളിയുടെ റിപ്പോർട്ടർക്കിട്ട് ഒരു പണികൊടുക്കണമെന്ന് പത്തനംതിട്ട ജില്ലാ ഫയർഫോഴ്‌സ് മേധാവി ഹരികുമാർ കെ. പെരുമ്പാവൂരിലെ സിവിൽ ഡിഫൻസ് വോളന്റിയറായ യുവതിയോടാണ് ഹരികുമാറിന്റെ നിർദ്ദേശം.

കൊല്ലം അഗ്‌നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്തെന്ന പരാതിയിൽ സിവിൽ ഡിഫൻസ് ഓഫീസറെ പുറത്താക്കി.ിരുന്നു. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്ന് വകുപ്പ് മേധാവി ആർ ശ്രീലേഖ തന്നെ നേരിട്ട് ഇടപെട്ട് വീഴ്‌ച്ചവരുത്തിയവർക്കെതിരെ കർശന നടപടി എടുത്തിരുന്നു. ഈ കേസിലെ പ്രധാനിയാണ് ഹരികുമാർ. ഈ വാർത്തയുടെ പേരിലാണ് ഹരികുമാറിന്റെ പുതിയ പ്രതികാര നീക്കം.

കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ ഡിഎഫ്ഒ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ജില്ലാ സിവിൽ ഡിഫൻസ് ഓഫീസർ നിഷാന്തിനെ പുറത്താക്കി. നേരത്തെ കോവിഡ് മാനദണ്ഡം ലംഘനത്തിന്റെ പേരിൽ കൊല്ലം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിനെ പത്തനംതിട്ടയിലേക്കും, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ ഇ ഡൊമനിക്കിനെ അടൂരിലേക്കും,ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ ഡിഎസ് വിവേകിനെ പത്തനംതിട്ടയിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നു.

മറുനാടനെതിരെ വലിയ ഗൂഢാലോചനയാണ് ഹരികുമാർ നടത്തിയത്. യുവതിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായി. കൊല്ലം ജില്ലാ ഫയർഫോഴ്‌സ് ഓഫീസർ ആയിരുന്ന ഹരികുമാറിനെ പണീഷ്‌മെന്റ് എന്ന നിലയിലാണ് പത്തനംതിട്ടയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങൾ പലരിൽനിന്നും ഉണ്ടായിരുന്നു. സർക്കാരിന്റെയോ ഫയർ ആൻഡ് റെസ്‌ക്യു മേധാവിയുടെയോ അനുവാദമില്ലാതെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സർക്കാർ മുദ്രയുള്ള ഐഡന്റിറ്റി കാർഡ് നൽകിയതും വിവാദമായി. ഈ കാർഡുകൾ പിന്നീട് തിരിച്ചെടുത്തിരുന്നു.

മറുനാടനിലെ വാർത്തയ്ക്ക് പിന്നിൽ മനോജ് ഗാലക്‌സി എന്ന റിപ്പോർട്ടർ ആണെന്നും പറയുന്നു. അയാൾക്കിട്ട് പണി കൊടുക്കണമെന്നാണ് ആവശ്യം. മനോജിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി പണി കൊടുക്കാനാണ് നിർദ്ദേശം. തനിക്ക് ഇനിയും 15 വർഷം സർവീസ് ഉണ്ടെന്നും ഇനിയും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഏറിയാൽ ഒരു സസ്‌പെൻഷൻ കിട്ടുമെന്നും പറയുന്നു. യുവതിയെ വിളിച്ച് വിവരങ്ങൾ അവതരിപ്പിക്കുന്നത് ഹരികുമാറാണ്. സുഹൃത്തിന്റെ ഫോണിൽ നിന്നാണ് വിളി. തന്നെ സ്ഥലം മാറ്റിയ ഐപിഎസ് ഓഫീസർ ശ്രീലേഖയെ കുറിച്ചും വളരെ മോശമായി സംസാരിക്കുന്നുണ്ട്. 2020-21ൽ ബാഡ്ജ് ഓഫ് ഹോണർ ഇയാൾക്ക് ലഭിച്ചിരുന്നു എന്നതാണ് അശ്ചര്യജനകം. മനോജ് ഗാലക്‌സി എന്ന ഒരു റിപ്പോർട്ടർ മറുനാടനില്ലെന്നതാണ് വസ്തുത.  പത്തനംതിട്ട മീഡിയയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഈ വാർത്തയ്ക്ക് ആധാരമായ ഫോൺ സംഭാഷണം മറുനാടനും ലഭിച്ചു.

കൊല്ലത്ത് ജില്ലാ ഫയർ ഓഫീസറുടെ ഒത്താശയോടെ സമാന്തര സർക്കാർ സംവിധാനം എന്ന രീതിയിൽ നിഷാന്ത് സവിൽ ഡിഫൻസിനായി ഓഫീസ് വരെ നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് സിവിൽഡിഫൻസിലേക്ക് വരുന്ന സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങൾ നൽകി നീശാന്ത് ചൂഷണം ചെയ്തത്. സിവിൽ ഡിഫൻസിലേക്ക് എത്തുന്നവർക്ക് ഫയർഫോഴ്സിൽ സ്ഥിരനിയമനം ഉൾപ്പടെയുള്ള വ്യാജവാഗ്ദാനങ്ങളാണ് ഇയാൾ നൽകിയത്. ഈ വാഗ്ദാനങ്ങളിലുടെയാണ് മാനസീകമായി പല ഉദ്യോഗാർത്ഥികളെയും ഇയാൾ ചൂഷണം ചെയതത്.

പീഡനം അടക്കമുള്ള പരാതികൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടികൾ അന്നുണ്ടായത്. പ്രശ്നം ചൂണ്ടിക്കാട്ടി നിഷാന്തിന്റെ മേൽഉദ്യോഗസ്ഥനായ ജില്ലാഫയർ ഓഫീസർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനുപുറമെ പലവിധത്തിലുള്ള ഭയം കാരണം പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ മറുനാടൻ വാർത്ത പുറത്ത് വിട്ടതോടെ ഇയാൾക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തി. തുടർന്ന് വകുപ്പ് മേധാവി നേരിട്ടുനടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയുമായിരുന്നു.

കൊല്ലത്ത് ജില്ലാതല പരിശീലനത്തിന്റെ സമാപന ദിവസമാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് അംഗങ്ങൾക്കായി പരിപാടികൾ സംഘടിപ്പിച്ചത്. ഡാൻസും പാട്ടും ഒക്കെയായി കോവിഡ് മാനദണ്ഡത്തിന്റെ പരിപൂർണ്ണലംഘനമായിരുന്നു നടന്നത്. തിരുവനന്തപുരം ഫയർ ഓഫീസർ അന്വേഷണം നടത്തി പരാതി ശരിയാണെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇത്തരം വീഴ്‌ച്ചകൾ നിയന്ത്രിക്കാൻ ചുമതലയുള്ള ജില്ലാ ഓഫീസർ തന്നെ ഗുരുതരവീഴ്‌ച്ചയ്ക്ക് കൂട്ടുനിന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.