ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ തോൽവി എൽപ്പിച്ച മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്നും വേദന ഇംഗ്ലണ്ട് ടീമിനെ ഏറെക്കാലം പിന്തുടരുമെന്നും ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ.
വെംബ്ലിയിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഇറ്റലി കിരീടം സ്വന്തമാക്കിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ നില 1-1 തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിന് വഴിമാറുകയായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റലി് 3-2ന് ജയം നേടുകയായിരുന്നു. ഇതോടെ യൂറോ കന്നി കിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം വെംബ്ലിയിൽ സ്വന്തം കാണികൾ മുന്നിൽ വീണുടഞ്ഞു.

'കഴിഞ്ഞ ദിവസം രാത്രി ശരിക്കും വേദനിപ്പിച്ചു. ഈ മുറിവ് പെട്ടെന്ന് ഉണങ്ങില്ല. പക്ഷെ ഒട്ടേറെ കടമ്പകൾ അതിജീവിച്ചാണ് ഞങ്ങൾ ഫൈനൽ വരെയെത്തിയത്. അതുകൊണ്ടുതന്നെ ഈ തോൽവി എല്ലാറ്റിന്റെയും അവസാനമല്ല. ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഞങ്ങൾ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ ലോകകപ്പിനായി ഞങ്ങൾ വീണ്ടും ഒത്തുചേരും. ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി'-ഹാരി കെയ്ൻ ട്വിറ്ററിൽ കുറിച്ചു.

ഇറ്റലിക്കെതിരായ ഫൈനലിൽ രണ്ടാം മിനിറ്റിൽ തന്നെ ലൂക്ക് ഷായിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ഇറ്റലിയുടെ ശ്രമങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാൻ ഇംഗ്ലീഷ് പ്രതിരോധത്തിനായി. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറ്റലി ആക്രമിച്ചപ്പോൾ പ്രതിരോധത്തിൽ മാത്രമായി ഇംഗ്ലണ്ടിന്റെ ശ്രദ്ധ.

ഒടുവിൽ ഇറ്റലിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ബൊനൂച്ചി ഇറ്റലിയുടെ സമനില ഗോൾ കണ്ടെത്തിയതോടെ ഉണർന്നു കളിച്ചെങ്കിലും വീണ്ടുമൊരു ഗോൾ നേടാൻ ഇംഗ്ലണ്ടിനായില്ല. നിശ്ചിത സമയത്തും അധികസമയത്തും സമനലിയായതിനെത്തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫോമിലേക്ക് ഉയരാനാവാതിരുന്ന ഹാരി കെയ്ൻ നോട്ടൗട്ട് ഘട്ടത്തിൽ ടീമിനായി നാലു ഗോളടിച്ച് മികവ് കാട്ടിയിരുന്നു.

ഫൈനലിലും മികച്ച പാസുകളുമായി കെയ്ൻ കളം നിറഞ്ഞു കളിച്ചെങ്കിലും ഇറ്റാലിയൻ പ്രതിരോധം വഴങ്ങിയില്ല.പെനൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനായി ആദ്യ കിക്കെടുത്ത കെയ്ൻ ഗോൾ നേടുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിനായി കിക്കെടുത്ത മാർക്കസ് റാഷ്‌ഫോർഡിന്റെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തുപോയപ്പോൾ ജേഡൺ സാഞ്ചോസിന്റെയും അവസാന കിക്കെടുത്ത സാക്കയുടെയും കിക്കുകൾ ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻലൂജി ഡൊണരുമ തട്ടിയകറ്റി.

ഇറ്റിലയുടെ ബലോട്ടിയും ജോർജ്ജീഞ്ഞോയും പെനൽറ്റി നഷ്ടമാക്കിയിരുന്നെങ്കിലും അവസാന കിക്കെടുത്ത സാക്കക്ക് പിഴച്ചതോടെ ഇംഗ്ലണ്ട് കിരീടം കൈവിടുകയായിരുന്നു.