ചണ്ഡിഗഡ്: ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർക്കാരിനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടനകൾ. സംസ്ഥാന സർക്കാരിനെ അനുകൂലിച്ചു വോട്ട് ചെയ്ത ഹരിയാന എംഎൽഎമാരെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നു പ്രക്ഷോഭം നയിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടു.

ബിജെപി ജെജെപി സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിങ് ഹൂഡ അവതരിപ്പിച്ച പ്രമേയം 6 മണിക്കൂർ ചർച്ചയ്ക്കുശേഷം വോട്ടിനിട്ടപ്പോൾ 32 പേർ അനുകൂലിച്ചും 55 പേർ എതിർത്തും വോട്ടു ചെയ്തിരുന്നു.

മുഖ്യമന്ത്രി ഖട്ടറിന്റെ ബിജെപി സർക്കാരിനു ജൻനായക് ജനതാ പാർട്ടിയും (ജെജെപി) സ്വതന്ത്ര എംഎൽഎമാരും പിന്തുണ പ്രഖ്യാപിച്ചതു കർഷകരോടും അവരുടെ ആവശ്യങ്ങളോടുമുള്ള വഞ്ചനയാണെന്ന് എസ്‌കെഎം അഭിപ്രായപ്പെട്ടു.

വോട്ടെടുപ്പ് കർഷക അനുകൂല നിലപാട് സ്വീകരിക്കുന്ന ജെജെപിയെയും സ്വതന്ത്ര എംഎൽഎമാരെയും മറ്റും തുറന്നുകാട്ടിയെന്ന് എസ്‌കെഎം നേതാവ് ഡോ. ദർശൻ പാൽ പറഞ്ഞു.

കർഷക സമൂഹത്തിൽ വേരുകളുള്ള പാർട്ടിയായാണു ജെജെപിയെ കാണുന്നത്. 10 എംഎൽഎമാരുള്ള ജെജെപി ബിജെപിയുമായി സഖ്യത്തിലാണ്. സർക്കാരിനെ പിന്തുണച്ച എംഎൽഎമാരെ സാമൂഹികമായി ബഹിഷ്‌കരിക്കാനും കരിങ്കൊടികൾ കാണിക്കാനും യോഗങ്ങൾ നടത്താൻ അനുവദിക്കാതിരിക്കാനുമാണ് എസ്‌കെഎം ജനങ്ങളോടും കർഷകരോടും ആവശ്യപ്പെട്ടിട്ടുള്ളത്.