ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ താലിബാൻ അനുകൂല പരാമർശം നടത്തിയ മാധ്യമത്തിലെ ചീഫ് റിപ്പോർട്ടർക്ക് സസ്‌പെൻഷൻ. മാധ്യമം പത്രത്തിലെ ഡൽഹി ചീഫ് റിപ്പോർട്ടർ ഹസനുൽ ബന്നയ്ക്കാണ് സസ്പെൻഷൻ. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. സ്ഥാപനത്തിന്റെ നയനിലപാടുകൾക്ക് വിരുദ്ധമായി പൊതു ഇടങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുകയും സോഷ്യൽ മീഡിയ പോളിസി ലംഘിക്കുകയും ചെയ്തതിനാണ് സസ്‌പെൻഷൻ എന്നാണ് അറിയിപ്പിൽ പറയുന്നത്.

സസ്പെൻഷൻ കാലയളവിൽ എച്ച്.ആർ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ മാധ്യമം ഓഫീസുകളിൽ പ്രവേശിക്കാൻ പാടില്ലെന്നും അറിയിപ്പിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ, ഹിന്ദു പത്രത്തിന്റെ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്റർ സ്റ്റാൻലി ജോണി, എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട്, വിദേശ കാര്യ വിദഗ്ദൻ അഷ്‌റഫ് കടയ്ക്കൽ എന്നിവരും ഉണ്ടായിരുന്നു. ചർച്ചയിൽ ഹസനുൽ ബന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു. പുതിയതായി നിയമിതനായ എഡിറ്റർ വി എം ഇബ്രാഹിമിന്റെ സഹോദരൻ കൂടിയാണ് ഹസനുൽ ബന്ന. താലിബാൻ അനുകൂല വാർത്തകളുടെ പേരിൽ മാധ്യമം പത്രം നേരത്തെയും വിമർശിക്കപ്പെട്ടിരുന്നു.

താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചതിന് പിന്നാലെ 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാൻ', പഴയ 'വിസ്മയംപോലെ താലിബാൻപട' തലക്കെട്ടുകൾ മാധ്യമത്തിൽ വന്നത് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചാവിഷയമാണ്. ജമാ അത്തെ ഇസ്ലാമി ശൂറ അംഗം കൂടിയായ മീഡിയ വൺ മാനേജിങ് എഡിറ്റർ സി.ദാവൂദ് എഡിറ്റ് പേജിൽ താലിബാൻ അനുകൂല നിലപാട് ആവർത്തിച്ച് ലേഖന പരമ്പര എഴുതിയതും വിമർശനത്തിന് വഴിവച്ചു.

ഏഷ്യാനെറ്റിലെ ചർച്ചയ്ക്ക് പിന്നാലെ ജമാഅത്തെ ഇസ്ലാമി അനുഭാവികളിൽ നിന്നടക്കം ഹസനുൽ ബന്നയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്ന. വ്യക്തതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ നടത്തി ഹസനുൽ ബന്ന മാധ്യമത്തിന് നാണക്കേടുണ്ടാക്കിയെന്നും വിമർശനങ്ങളുണ്ടായിരുന്നു.