വളാഞ്ചേരി: വളാഞ്ചേരിയിൽ മൂന്ന് കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി- പട്ടാമ്പി പാതയിൽ വളാഞ്ചേരി പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂന്ന് കോടിയിലധികം വരുന്ന കള്ളപ്പണം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ ഇത്രയധികം രൂപ ഇതാദ്യമായാണ് പൊലീസ് പിടികൂടുന്നത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചേരി പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, മലപ്പുറം കൊളപ്പുറം സ്വദേശി ഷഹദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഒരു കോടിയിലധികം രൂപ വളാഞ്ചേരി പൊലീസ് സമാനരീതിയിൽ പിടികൂടിയത്. ജില്ലയിൽ കള്ളപ്പണം കടത്തുന്നത് പതിവായതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.