തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഹെൽത്ത് സർവീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂർ മെഡിക്കൽ കോളേജ് 772, മലബാർ കാൻസർ സെന്റർ 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് ആകെ 3,000 തസ്തികകൾ സൃഷ്ടിച്ചത്. ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ, ആയുഷ് വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കുന്നതായിരിക്കും.

ഇതോടെ തൊഴിൽ രഹിതരായ 3000 പേർക്ക് പി.എസ്.സി. വഴി സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആരോഗ്യ മേഖലയിൽ ഇതുവരെ ആകെ 10,272 തസ്തികകളാണ് സൃഷ്ടിച്ചത്. ആരോഗ്യ മേഖലയിൽ ഇത്രയേറെ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞതിൽ സർക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.