തിരുവനന്തപുരം: ഷിഗെല്ല രോഗവ്യാപനമുണ്ടായ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. കൈകൾ സോപ്പിട്ട് കഴുകണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഷിഗെല്ല രോഗം പടരാതിരിക്കാൻ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് ഷിഗെല്ല രോഗവ്യാപനമുണ്ടായതു വെള്ളത്തിലൂടെയെന്നു പ്രാഥമിക പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണു പരിശോധനയ്ക്കുശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ബാക്ടീരിയ എങ്ങനെ എത്തിയെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഷിഗെല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗെല്ല രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല.