തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴലഭിക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴകിട്ടുക. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളിൽ കൂടുതൽ മഴക്ക് ഇടയാക്കും.മാർച്ച് ഒന്നു മുതൽ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചത്. പത്ത് ജില്ലകളിൽ 100 ശതമാനത്തിന് മുകളിൽ അധികം മഴകിട്ടി.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്, 216 ശതമാനം അധികം. എറണാകുളത്ത് 173, പത്തനംതിട്ട 161 ശതമാനം വീതം കൂടുതൽ മഴ രേഖപ്പെടുത്തി. പതിവിലും വളരെക്കൂടുതൽ വേനൽ മഴ ലഭിച്ചതും ടൗതേ ചുഴലിക്കാറ്റുമാണ് മഴക്കണക്കുകൾ ഉയർത്തിയത്. ഈമാസം മുപ്പത്തിയൊന്നാം തീയതിയോടെ കാലവർഷം കേരളത്തിലെത്താൻ ഇടയുണ്ടെന്നാണ് പ്രവചനം.