തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 11ന് പതിനൊന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കാലവർഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളി മുതൽ ഞായർ വരെ കേരളത്തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.