കോട്ടയം കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട മേഖലകളിലാണ് മീനച്ചിലാർ കരകവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

മൂന്നിലവ് രണ്ടാറ്റുമുന്നി- വാകക്കാട് റോഡിൽ വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് പലയിടത്തും ഇരുകരകൾ കവിഞ്ഞു. ഈരാറ്റുപേട്ട ടൗൺ കോസ് വേ, അരുവിത്തുറ കോളജ് പാലം എന്നിവിടങ്ങളിൽ ജലനിരപ്പ് പാലം തൊട്ടു.

ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായ്ക്കു സമീപം മൂന്നാനിയിൽ വെള്ളം കയറി. പാലാ തൊടുപുഴ റോഡിൽ മുണ്ടുപാലത്തും കൊല്ലപ്പള്ളിയിലും പാലാ രാമപുരം റോഡിൽ കരൂരിലും വെള്ളം കയറി. ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ഇടമറ്റം - പൈക റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം ഉയർന്നിട്ടുണ്ട്. ജില്ലയുടെ മലയാര മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. ഇന്നു രാവിലെയോടെ മഴ കുറഞ്ഞു.