തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിർദ്ദേശം നൽകി.

ശക്തമായ കടൽക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ മീൻപിടിത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ജൂൺ 16 വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച കണ്ണൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നുണ്ട്. മഴ ശക്തിപ്പെടുമെന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചു.

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം രണ്ടുദിവസത്തിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കുകയും കാലവർഷത്തിന് കരുത്ത് കൂട്ടുകയും ചെയ്യും. എന്നാൽ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ:

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.