ബംഗളൂരു: സംസ്ഥാനത്ത് എല്ലായിടത്തും ഹെൽമറ്റ് നിർബന്ധമാക്കുന്നു. നിലവിൽ നഗരങ്ങളിൽ മാത്രമാണ് ഹെൽമറ്റ് നിർബന്ധമുണ്ടായിരുന്നത്. ജനുവരി 30 മുതൽ ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. നിയമം കർശനമാക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും സർക്കാർ തേടിയിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ ഗതാഗത വകുപ്പ് ചീഫ് സെക്രട്ടറിയെ അഭിപ്രായമറിയിക്കാം.

സംസ്ഥാനത്തെ ആറു നഗരങ്ങളിലാണ് ഹെൽമറ്റിന് കർശന നിബന്ധനയുണ്ടായിരുന്നത്. ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ഇരുചക്രവാഹനയാത്രികർ ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഹെൽമറ്റ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു.