ന്യൂയോർക്ക്: റോഡെ ദ്വീപുകളുടെയും ന്യുയോർക്കിന്റെയും ചില ഭാഗങ്ങളെ വെള്ളത്തിലാക്കി ഉഷ്ണമേഖല കൊടുങ്കാറ്റ് ഹെന്റി ദുർബലപ്പെടാൻ തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദം അറിയിക്കുന്നു. ഞായറാഴ്‌ച്ച ഉച്ചക്ക് 12.15 ന് റോഡെ ദ്വീപിലെ വെസ്റ്റേർലി മേഖലയിലെത്തിയ കാറ്റ് മണിക്കൂറിൽ 112 കി. മീ വേഗത്തിൽ വരെ ആഞ്ഞടിച്ചു. തുടർന്ന് പെയ്ത കനത്ത മഴയിൽ ന്യുയോർക്ക് നഗരത്തിന്റെ പല ഭാഗങ്ങളും തെക്കൻ ന്യുയോർക്ക്, തെക്ക് കിഴക്കൻ ന്യു ജഴ്സി എന്നിവിടങ്ങളും വെള്ളത്തിനടിയിലായി.

ഉൾപ്രദേശങ്ങളിലേക്ക് ഗതിമാറിയ ഹെന്റിയുടെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ന്യുയോർക്ക് മുതൽ തെക്കൻ വെർമൊണ്ട് വരെയുള്ള ഭാഗങ്ങളീൽ അതിന്റെ പ്രഭാവം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്‌ച്ച രാത്രിയോടെ ന്യുയോർക്ക്-കണകാടികറ്റ് അതിർത്തിയിലെത്തിയ കാറ്റ് പിന്നീട് കിഴക്കോട്ട് ഗതിമാറി വീശുകയായിരുന്നു. ഇന്ന് ഉച്ചയോടെ അത് സമുദ്രാന്തർഭാഗത്തേക്ക് പോകും എന്നാണ് കരുതുന്നത്.

കൊടുങ്കാറ്റ് ദുർബലപ്പെടുകയാണെങ്കിലും അതിന്റെ പ്രഭാവത്താൽ ഉള്ള മഴ ഇനിയും തുടർന്നേക്കും എന്നാണ് പ്രവചനം. റോഡെ ഐലൻഡിലെ തീരപ്രദേശങ്ങളിൽ ഇന്നലെ 19 അടി ഉയരത്തിൽ വരെ തിരമാലകൾ പ്രത്യക്ഷമായി. വടക്ക് കിഴക്കൻ അമേരിക്കയിലെ ഏകദേശം 35 ലക്ഷം ആളുകളാണ് ഇപ്പോൾ വെള്ളപ്പൊക്കത്തെ സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിൽ ഉള്ളത്. ഇന്നലെ ഉച്ചയോടെ ഹെന്റിയുടെ ശക്തി ക്ഷയിക്കുവാൻ തുടങ്ങിയെങ്കിലും മഴയും കാറ്റും അനസ്യുതം തുടരുകയാണ്.

വടക്ക് കിഴക്കൻ മേഖലയിൽ ഏകദേശം ഒന്നരലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് വൈദ്യൂത ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് ഇത് സംഭവിച്ചത്. റോഡെ ഐലൻഡിൽ മാത്രം ഏകദേശം 1 ലക്ഷത്തോളം പേർക്കാണ് വൈദ്യൂതബന്ധം വിച്ഛേദിക്കപ്പെട്ടത്. കണക്ടികറ്റിൽ 24,000 പേർക്കും വൈദ്യൂതവിതരണത്തിൽ തടസ്സം നേരിട്ടു. അന്തരീക്ഷം പ്രതികൂലമായതോടെ ന്യുയോർക്ക്, മസച്ചുസെറ്റ്സ്, ന്യു ജഴ്സി എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം വിമാനസർവ്വീസുകളാണ് റദ്ദ് ചെയ്തത്. കൂടുതൽ വിമാനങ്ങൾ ഇന്നും റദ്ദ് ചെയ്തേക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫ്ളൈറ്റ്‌വെയറിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ ഇന്നലെ 1090 വിമാനസർവ്വീസുകൾ റദ്ദ് ചെയ്തപ്പോൾ മറ്റ് 2,609 വിമാനങ്ങൾ വൈകുകയുണ്ടായി. ന്യു ജഴ്സിയിൽ മാത്രം 211 വിമാന സർവ്വീസുകളാണ് റദ്ദ് ചെയ്യപ്പെട്ടത്.