മുംബൈ: കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നതിൽ നിന്നും പിന്മാറുന്നതിനായി ബി.സി.സിഐ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹെർഷൽ ഗിബ്സ്. ട്വിറ്ററിലൂടെയാണ് ഗിബ്സ് ഈക്കാര്യം ഉന്നയിച്ചത്.

ഓഗസ്റ്റ് ആറിന് മുറാദാബാദിൽ ആരംഭിക്കാനിരിക്കുന്ന ടൂർണമെന്റിൽ പങ്കെടുത്താൽ തന്നെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ബി.സി.സിഐ അറിയിച്ചതായി ഗിബ്സ് പറയുന്നു.

 

'കശ്മീർ പ്രീമിയർ ലീഗിൽ താൻ കളിക്കുന്നത് തടയാനുള്ള നീക്കമാണ് ബി.സി.സിഐ നടത്തുന്നത്. പാക്കിസ്ഥാനുമായുള്ള അവരുടെ രാഷ്ട്രീയ സമവാക്യത്തിലേക്ക് എന്നെ അനാവശ്യമായി കൊണ്ടുവരാനാണ് ബി.സി.സിഐ ശ്രമിക്കുന്നത്.

കെ.പി.എല്ലിൽ പങ്കെടുത്താൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലിക്കും എന്നെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ബി.സി.സിഐ ഭീഷണിപ്പെടുത്തുന്നത്. എന്ത് പരിഹാസ്യമാണിത്,' ഗിബ്സ് ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് ആറിനാണ് കശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. പാക് ക്രിക്കറ്റ് ബോർഡിന്റെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഗിബ്‌സിനെ കൂടാതെ പല പ്രമുഖ താരങ്ങളും കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുമെന്നാണ് അവകാശവാദം.

ബി.സി.സിഐ ഇത്തരത്തിൽ മറ്റു ബോർഡുകളിന്മേലും സമ്മർദം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് മുൻ പാക്കിസ്ഥാൻ താരം റഷീദ് ലത്തീഫും രംഗത്തെത്തിയിരുന്നു.

കശ്മീർ വിഷയത്തിൽ ഇന്ത്യ- പാക് തർക്കം നിലനിൽക്കെ കശ്മീർ പ്രീമിയർ ലീഗുമായി മുന്നോട്ടുപോകാനാണ് പാക്കിസ്ഥാൻ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.