കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ പങ്കെടുക്കുന്ന പരിപാടികളുടെ വേദികളിൽ ഇരിപ്പിടം ക്രമീകരിച്ചതിനെ ചൊല്ലി വിവാദം. എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. ഇതിനെതിരെ ഹൈബി അവകാശലംഘനത്തിന് ലോക്‌സഭ സ്പീക്കർക്ക് നോട്ടീസ് നൽകി.

രാഷ്ട്രീയ താൽപര്യം മുൻനിർത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നൽകിയെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡൻ ആരോപിച്ചു. ബിപിസിഎൽ നൽകിയ പട്ടികയിൽ എം പിമാരുടേയും എം എൽ എ മാരുടേയും പേരുകളുണ്ടായിരുന്നു. ഈ പേരുകൾ ബോധപൂർവം ഒഴിവാക്കിയതിന് പിന്നിൽ ബിജെപി-സിപിഎം ഒത്തുകളിയുണ്ടെന്നും ഹൈബി ഈഡൻ ആരോപിച്ചു.

പ്രതിഷേധസൂചകമായി കോൺഗ്രസും കോൺഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡൻ അറിയിച്ചു. അതേസമയം ഹൈബിയെ വ്യക്തിപരമായി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.