കൊച്ചി: ലോട്ടറി ഏജന്റായ ഭർത്താവിനെതിരായ കേസിന്റെ പേരിൽ ഭാര്യക്ക് ലഭിച്ച ലോട്ടറി സമ്മാനത്തുക തടഞ്ഞുവെക്കാനാകില്ലെന്ന് ഹൈക്കോടതി. ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിന്റെ പേരിൽ നടപടി നേരിട്ട കണ്ണൂരിലെ മഞ്ചൂ ലോട്ടറി ഏജൻസി ഉടമ മുരളീധരന്റെ ഭാര്യ ഷിദക്ക് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ സർക്കാർ തടഞ്ഞു വച്ചിരുന്നു. നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

സമ്മാനത്തുകക്ക് അർഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങൾ പാലിച്ചാണ് ഹരജിക്കാരി സമർപ്പിച്ചതെന്നും ഹരജിക്കാരിക്കെതിരെ കേസ് നടപടികളൊന്നും നിലവിലില്ലെന്നും കോടതി വിലയിരുത്തി. അതിനാൽ ഹരജിക്കാരിക്ക് സമ്മാനത്തുകക്ക് അർഹതയുണ്ട്. തുക തടഞ്ഞുവെച്ച സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. ഇവർക്ക് രണ്ടു മാസത്തിനകം തുക കൈമാറാനും കോടതി നിർദേശിച്ചു.

2015 ലാണ് സംഭവം നടന്നത്. 2015 ൽ ഷിദ എടുത്ത ലോട്ടറി ടിക്കറ്റിന് 65 ലക്ഷം രൂപ അടിച്ചിരുന്നു. എന്നാൽ ഭർത്താവ് മുരളീധരന്റെ ഏജൻസി സസ്പെൻഡ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തതിനാൽ പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ സമ്മാനത്തുക തടഞ്ഞുവെച്ചത്. ഇതിനെതിരെ ഹരജിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു