പാലാ: ഭരണങ്ങാനത്ത് സ്റ്റേറ്റ് ഹൈവേയിൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായി റോഡ് സേഫ്റ്റി അഥോറിറ്റി 95.50 ലക്ഷം അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

മേരിഗിരി ജംഗ്ഷൻ മുതൽ അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആധുനിക രീതിയിൽ ഫുട്പാത്ത് നിർമ്മാണവും നവീകരണവും റോഡ് മാർക്കിങ്, വാണിങ് ബ്ലിംക്കേഴ്‌സ് നിർമ്മാണം, ബസ് ബേയും വെയിറ്റിങ് ഷെഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്ററുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കും.

മേരിഗിരി ആശുപത്രി, അസ്സീസി ആശ്രമം, അൽഫോൻസാ തീർത്ഥാടനകേന്ദ്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ തുടങ്ങിയ തീർത്ഥാടന - വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ മേഖലയിലെ ഗതാഗതം സുഗമമാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഭരണങ്ങാനത്തെ റോഡ് നവീകരണത്തിന് മുൻകൈയെടുത്ത മാണി സി കാപ്പൻ എം എൽ എയെ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്‌ക്കൂൾ മുൻ പിടിഎ പ്രസിഡന്റ് ജോസ് പാറേക്കാട്ട് അഭിനന്ദിച്ചു.