ബറോഡ: ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടർന്നാണ് അന്ത്യം. ഇന്നു രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാണ്ഡ്യ സഹോദരന്മാരുടെ ക്രിക്കറ്റ് കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തി യാണ് പിതാവ് ഹിമാൻഷു പാണ്ഡ്യ. ഇക്കാര്യം ഇരുവരും അഭിമുഖങ്ങളിൽ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. സൂറത്തിൽ ബിസിനസ് നടത്തിയിരുന്ന ഹിമാൻഷു, അത് ഉപേക്ഷിച്ചാണ് മക്ക ളുടെ ക്രിക്കറ്റ് കരിയർ മാത്രം ലക്ഷ്യമിട്ട് വഡോദരയിലേക്ക് താമസം മാറിയത്. അവിടെ മുൻ ഇന്ത്യൻ താരം കിരൺ മോറെയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് ഹാർദിക്കും ക്രുനാലും കരിയർ ആരംഭിക്കുന്നത്.

വിവിധ നഗരങ്ങളിലായി നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയെ നയി ക്കുന്ന ക്രുനാൽ പാണ്ഡ്യ, പിതാവിന്റെ മരണത്തെ തുടർന്ന് ബയോ സെക്യുർബബ്ൾ വിട്ട് വീട്ടി ലേക്ക് മടങ്ങി. താരം ടീം ക്യാംപ് വിട്ടതായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അദ്ദേഹം ഇനി ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല.

അതേസമയം, ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളിൽ അംഗമായിരുന്ന ഇളയ മകൻ ഹാർദിക് പാണ്ഡ്യ ഇപ്പോൾ നാട്ടിലുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമി ൽ ഇടം ലഭിക്കാതിരുന്ന പാണ്ഡ്യ, ലിമിറ്റഡ് ഓവർ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി ഒരുങ്ങുന്നതിന് ഹാർദിക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കുന്നില്ല.

പാണ്ഡ്യ സഹോദരന്മാരെ ആശ്വസിപ്പിച്ചും പിതാവിന് നിത്യശാന്തി നേർന്നും ദേശീയ ടീമിലെ സഹതാരങ്ങൾ ട്വീറ്റ് ചെയ്തു.