ചെന്നൈ: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ദേശീയ ഓൺലൈൻ സെമിനാറിൽ ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട വകുപ്പ് സെക്രട്ടറിയുടെ നിലപാട് രാഷ്ട്രീയ വിവാദമാകും. ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഫോർ മാസ്റ്റർ ട്രെയിനേഴ്‌സ് ഓഫ് യോഗയും ചേർന്നു നടത്തിയ ത്രിദിന സെമിനാറിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ 37 സർക്കാർ ഡോക്ടർമാരാണു പരാതി ഉന്നയിച്ചത്.

നേരത്തെ ഡിഎംകെ എംപി കനിമൊഴിയോട് ഹിന്ദിയുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻ സംസാരിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നിലെയാണ് പുതിയ സംഭവം. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ആയുഷ് സെക്രട്ടറിയുടെ നിലപാട് നിർണ്ണായകമാകും. ഇംഗ്ലിഷിൽ സംസാരിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പ്രഭാഷകരിൽ ഭൂരിഭാഗവും ഹിന്ദിയിൽ നിന്നു മാറാൻ തയാറായില്ലെന്നും അവർ പറഞ്ഞു. സമാപന ദിവസമാണ് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊതേച്ചയുടെ വിവാദപരാമർശം.

''2 ദിവസമായി ഭാഷ സംബന്ധിച്ചു ചില പ്രശ്‌നങ്ങളുള്ളതായി അറിഞ്ഞു. പരാതിയുള്ളവർക്ക് ഇറങ്ങിപ്പോകാം. എനിക്ക് ഇംഗ്ലിഷിൽ നന്നായി സംസാരിക്കാൻ അറിയില്ല. അതിനാൽ, ഹിന്ദിയിലാണു സംസാരിക്കുന്നത്,'' സെക്രട്ടറിയുടെ ഈ വാക്കുകൾ ഡോക്ടർമാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതോടെ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ പാർട്ടികൾ വിഷയം ഏറ്റെടുത്തതോടെ തമിഴ്‌നാട്ടിൽ വീണ്ടും ഹിന്ദി വിരുദ്ധ ചർച്ച സജീവമായി.