കൊൽക്കത്ത: ഇന്ത്യയുടെ ജനകീയ കാർ ബ്രാൻഡായിരുന്ന അംബാസിഡർ ഇനി ഫ്രഞ്ച് കമ്പനി പുറത്തിറക്കും. ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂഷെ ആണ് അംബാസിഡറിനെ സ്വന്തമാക്കിയിരിക്കുന്നത്.

80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അംബാസിഡർ എന്ന ബ്രാൻഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് സികെ ബിർള ഗ്രൂപ്പ് വക്താവ് പറഞ്ഞു. പ്യൂഷെ ഇന്ത്യയിൽ ഇറക്കുന്ന കാറിന് അംബാസിഡർ എന്ന പേര് ഉപയോഗിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ബ്രിട്ടീഷ് കാർ മോറിസ് ഓക്‌സ്‌ഫോഡിനെ അടിസ്ഥാനമാക്കി 1957 ൽ നിർമ്മാണം തുടങ്ങിയ അംബാസിഡർ കാറുകൾക്ക് 60 വർഷത്തോളം ഇന്ത്യൻ നിരത്തുകളെ അടിക്കിവാഴാൻ കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അധികാരത്തിന്റെ പ്രതീകമായി ഏറെക്കാലം അംബാസിഡർ തുടർന്നു.

അടുത്തകാലംവരെ രാജ്യത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ സഞ്ചരിച്ചിരുന്നത് ഈ കാറിലായിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ടാക്‌സി ഉടമകളുടെ പ്രിയ വാഹനമായിരുന്നു അടുത്തകാലംവരെ അംബാസിഡർ.

മാരുതി 800 ന്റെ വരവോടെയാണ് അംബാസിഡറിന്റെ പ്രതാപം മങ്ങിത്തുടങ്ങിയത്. 90 കളിൽ വിദേശകാറുകൾ ഇന്ത്യൻ വിപണിയിലേക്ക് വന്നതോടെ അംബാസിഡറിന്റെ നില പരുങ്ങലിലായി. വിദേശ കാറുകളുടെ മികച്ച രൂപകൽപ്പനയും ആധുനിക സാങ്കേതികവിദ്യയുമാണ് അംബാസിഡറിന് ഭീഷണിയായത്.

2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അംബാസിഡർ കാറുകളുടെ നിർമ്മാണം അവസാനിപ്പിച്ചത്. വിൽപന വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് നഷ്ടം സഹിച്ച് മുന്നോട്ടുപോകാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് പ്ലാന്റുകൾ അടച്ചത്.