ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കാളീചരൺ മഹാരാജിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത് ഹിന്ദു സംഘർഷ് സമിതി. ആവശ്യം ഉന്നയിച്ച് സംഘടന അംഗങ്ങൾ വെള്ളിയാഴ്ച മാർച്ച് നടത്തി. കാളീചരണെ അറസ്റ്റ് ചെയ്ത ഛത്തീസ്‌ഗഡ് സർക്കാറിലെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മെമ്മൊറാണ്ടവും സമർപ്പിച്ചു.

ഗുഡ്ഗാവിലെ പൊതു ഇടങ്ങളിൽ നമസ്‌കരിക്കുന്നതിനെതിരെ എല്ലാ വെള്ളിയാഴ്ചയും പ്രതിഷേധിക്കുന്ന 22 പ്രാദേശിക ഗ്രൂപ്പുകളുടെ കൂട്ടായ്മയായ സംയുക്ത് ഹിന്ദു സംഘർഷ് സമിതി നിയമ ഉപദേഷ്ടാവ് കുൽഭൂഷൺ ഭരദ്വാജാണ് പ്രതിഷേധ മാർച്ച് നയിച്ചത്. നാഥുറാം ഗോഡ്സെയാണ് തങ്ങളുടെ ആദർശ പുരുഷനെന്നും അവർ അവകാശപ്പെട്ടു.

അഭിഭാഷകനായ കുൽഭൂഷൺ ഭരദ്വാജിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കാളീചരണിനെ പിന്തുണച്ചും നാഥുറാം ഗോഡ്‌സെയെ വാഴ്‌ത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചു.ഷഹീദ് ഭഗത് സിങ്, സുഖ്ദേവ്, ഝാൻസി റാണി, നാഥുറാം ഗോഡ്‌സെ എന്നിവരാണ് ഞങ്ങളുടെ ആദർശപുരുഷന്മാർ. ഛത്തീസ്‌ഗഡ് സർക്കാർ കാളീചരൺ മഹാരാജിനെ അറസ്റ്റ് ചെയ്ത രീതിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. കാളീചരൺ മഹാരാജിനെതിരായ നടപടി ഏകപക്ഷീയമാണ്. ഹിന്ദുക്കൾക്കും പൊലീസിനുമെതിരെ അസദുദ്ദീൻ ഒവൈസി നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണർ മുഖേന രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കുെന്നും ഭരദ്വാജ് പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന് മഹാത്മാഗാന്ധിയുടെ സംഭാവനകളെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല, ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന് സംയുക്ത ഹിന്ദു സംഘർഷ് സമിതി പ്രസിഡന്റ് മഹാവീർ ഭരദ്വാജ് പറഞ്ഞു. ഇത് എക്കാലവും ഒരു ഹിന്ദു രാഷ്ട്രമാണ്. ചിലരെ മതം മാറ്റാൻ നിർബന്ധിച്ചാൽ അത് ഹിന്ദു രാഷ്ട്രമല്ലെന്ന് അർത്ഥമാക്കുന്നില്ല. ഹിന്ദു രാഷ്ട്രം വേണമെന്ന് ആരും ആവശ്യപ്പെടുന്നത് തെറ്റ് പറ്റില്ല. അറസ്റ്റിലായ സന്യാസിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു

മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്നാണ് കാളീചരൺ മഹാരാജിനെ റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 26 ന് വൈകുന്നേരെ റായ്പൂരിൽ നടന്ന ദ്വിദിന ധർമസൻസദിന്റെ സമാപന വേളയിലാണ് കാളീചരണ് ഗാന്ധിജിയെ അധിക്ഷേപിക്കുന്ന വാക്കുകൾ അദ്ദേഹം ഉപയോഗിച്ചത്. കൂടാതെ ഹിന്ദുമതത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രസംഗം വിവാദമാകുകയും തുടർന്ന് അറസ്റ്റിലാകുകയും ചെയ്തു. ഇയാളെ ജനുവരി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.