കൊച്ചി∙ കോവിഡ് പോസിറ്റീവായവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കുന്നു. എറണാകുളം സിറ്റി പൊലീസ് കമ്മിഷണറാണ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ‘ഞങ്ങളുടെ സുരക്ഷയ്ക്കും കൊച്ചി സിറ്റിയെ കൊറോണയിൽ നിന്നു രക്ഷിക്കുന്നതിനും ഞങ്ങൾ ഹോം ക്വാറന്റീനിലാണ്, കോവിഡ് 19ന് എതിരായ സിറ്റി പൊലീസ് കമ്മിഷണറേറ്റിന്റെ പോരാട്ടത്തിൽ ഞങ്ങളും പങ്കു ചേരുന്നു' എന്ന് ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയ സ്റ്റിക്കറാണു ചുവരുകളിൽ പതിക്കേണ്ടത്.

ചൊവ്വാഴ്ച നൽകിയ നിർദ്ദേശം പലേടത്തും വീട്ടുകാരും പൊലീസുകാരും തമ്മിൽ തർക്കത്തിനിടയാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെ വീടുകളിൽ കയറി സ്റ്റിക്കർ പതിക്കുന്നതു പൊലീസുകാർക്കു കോവിഡ് ബാധയേൽക്കാൻ ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. സ്റ്റിക്കർ പതിച്ച് ഫോട്ടോയെടുത്ത് പൊലീസുകാർ അയയ്ക്കുകയും വേണം. സിറ്റി കമ്മിഷണറേറ്റിലെ ഹെൽപ്‌ലൈൻ ഫോൺ നമ്പറുകളുള്ള സ്റ്റിക്കറിൽ ക്വാറന്റൈൻ കാലാവധി രേഖപ്പെടുത്താൻ സ്ഥലമുണ്ട്.