തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ നിർവഹിച്ചു.

ഒക്ടോബർ 27 വരെയാണ് ആദ്യഘട്ടത്തിൽ മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ ഹോമിയോപ്പതി ഡിസ്‌പെൻസറികൾ, ആശുപത്രികൾ, ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി 98 ഹോമിയോപ്പതി സ്ഥാപനങ്ങളും തെരഞ്ഞെടുത്ത സ്‌കൂളുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി പത്തിലധികം കിയോസ്‌ക്കുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഇമ്മ്യൂൺ ബൂസ്റ്റർ നൽകുന്നത്. ംംം.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കിയോസ്‌കുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഹോമിയോ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ സലൂജ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വാർഡ് കൗൺസിലർ ജാനകി അമ്മാൾ, ഹോമിയോപ്പതി ഡയറക്ടർ ഡോ.വിജയാംബിക എം.എൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.കെ പ്രിയദർശിനി, ബന്ധപ്പെട്ട വകുപ്പ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.