വാഷിങ്ടൺ ഡിസി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹോമിയോപ്പതി ചികിത്സയിലൂടെ ഡോ. ഭാസ്‌കർ ശർമ നൽകിയ വിലയേറിയ സംഭാവനകളെ മാനിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസിഡൻഷ്യൽ ആക്ടീവ് ലൈഫ് സ്‌റ്റൈൽ അവാർഡ് നൽകി ആദരിച്ചു. ഇതോടൊപ്പം പ്രസിഡൻഷ്യൽ യൂത്ത് ഫിറ്റ്നസ് അവാർഡും ശർമയെ തേടിയെത്തി.

പ്രസിഡന്റിന്റെ ഈ അവാർഡുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഹോമിയോപ്പതി ഡോക്ടറാണ് ശർമ. ഹോമിയോപ്പതി ചികിത്സയ്ക്ക് പ്രാധാന്യം നൽകിയിട്ടുള്ള ശക്തമായ രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് ഇന്ത്യയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇമെയിലിലൂടെ ശർമയെ അഭിനന്ദിക്കുകയും, ഒപ്പോടുകൂടിയ രണ്ട് സർട്ടിഫിക്കറ്റുകളും, പ്രസിഡന്റിന്റെ സീലോടുകൂടിയ മെഡലുമാണ് ലഭിക്കുക.

അന്താരാഷ്ട്ര തലത്തിൽ ആദ്യമായല്ല ശർമയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത്. നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്. 1978 ജൂലൈ മാസത്തിൽ ഉത്തർപ്രദേശിലാണ് ശർമ ജനിച്ചത്. ഹോമിയോപ്പതി പ്രാക്ടീഷണർ, ഗവേഷകൻ, അക്കഡമീഷ്യൻ, സോഷ്യൽ വർക്കർ എന്നീ നിലകളിൽ ഉത്തർപ്രദേശിലെ സിദ്ധാർത്ഥ നഗറിലായിരുന്നു പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോമിയോപ്പതി ചികിത്സാലയ ആൻഡ് റിസേർച്ച് സെന്ററിന്റെ സ്ഥാപകൻ കൂടിയാണ് ശർമ.