ലഖ്‌നൗ: സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട ഹോം ഗാർഡിനെ തിരിച്ചെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ഒരാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. യുപിയിലെ ബുലന്ദ്ഹറിൽ ഹോം ഗാർഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി പരാമർശം.

തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടർന്നാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പുറത്താക്കുന്നത്. 2019 ജൂണിലാണ് ഹോം ഗാർഡ് ജില്ലാ കമാൻഡന്റ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത്. അധാർമികമായ ലൈംഗികപ്രവൃത്തികളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് പുറത്താക്കിയതെന്നായിരുന്നു ജില്ലാ കമാൻഡന്റിന്റെ വിശദീകരണം. എന്നാൽ സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടൽ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.

ഏതൊരു വ്യക്തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അത് അവരുടെ സ്വകാര്യമായ കാര്യമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി ഓർമിപ്പിച്ചു.