കൊല്ലം: മകളെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സൂരജിനു പരമാവധി ശിക്ഷ കിട്ടുമെന്നാണു പ്രതീക്ഷയെന്ന് ഉത്രയുടെ അമ്മ. മകളെ ഇനി തിരിച്ചുകിട്ടില്ല. സൂരജ് ചെയ്തതിനു ശിക്ഷ ലഭിക്കണമെന്നും അമ്മ പറഞ്ഞു.

ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണു സൂരജ് കുറ്റക്കാരനെന്ന വിധി പ്രസ്താവിച്ചത്.

കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ. കേസിൽ സൂരജിനുള്ള ശിക്ഷ ബുധനാഴ്ച പ്രസ്താവിക്കുമെന്നു കോടതി അറിയിച്ചു.

അഞ്ചൽ ഏറം 'വിഷു'വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മെയ്‌ ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണു രാജ്യത്തുതന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.