ലോകം മുഴുവൻ ആശങ്ക പടർത്തുകയാണ് ഓമിക്രോൺ എന്ന പുതിയ വകഭേദം. ബോത്സ്വാനയിൽ ആവിർഭവിച്ച് ദക്ഷിണാഫ്രിക്കയെ കീഴടക്കി മുന്നേറുന്ന, അതിവ്യാപനശേഷിയുള്ള ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെട്ടുകഴിഞ്ഞു. ലോകമാകെ ഭീതിവിതച്ച് ഓമിക്രോൺ തന്റെ ജൈത്രയാത്ര തുടരുമ്പോഴും മനുഷ്യർക്കിടയിലെ പ്രധാന തർക്ക വിഷയം ഈ വകഭേദത്തിന്റെ പേര് എങ്ങനെ ഉച്ഛരിക്കണം എന്നതിലാണ്. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഈ വകഭേദത്തിന് പേരായി നൽകിയത്.

ബി ബി സി ഈ പേരിനെ ഓമ്മിക്രോൺ എന്നാണ് ഉച്ഛരിക്കുന്നത്. ആദ്യാക്ഷരത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഉച്ഛാരണമാണിത്. എന്നാൽ, ഈ ഉച്ഛാരണ രീതിയെ വിമർശിച്ചുകൊണ്ട് പ്രശസ്ത ചരിത്രകാരിയും ക്ലാസിക്സിസ്റ്റുമായ മേരി ബിയേർഡ് ഇന്നലെ ട്വിറ്ററിൽ എത്തി. താൻ പുരാതാന ഭാഷകളുടെ സാങ്കേതികതകാളിൽ വിദ്ഗദയല്ലെന്നും പക്ഷെ ബി ബി സി വികൃതമായാണ് പുതിയ കൊറോണ വകഭേദത്തിന്റെ പേര് ഉച്ഛരിക്കുന്നതെന്നുമായിരുന്നു അവർ ട്വീറ്റ് ചെയ്തത്.

ടെലെഗ്രാഫ് പത്രത്തിൽ ഒരു വായനക്കാരനെഴുതിയത് ബി ബി സിയിൽ, സ്‌കൂൾതലത്തിൽ ഗ്രീക്ക് ഭാഷ പഠിച്ചവർ ആരുംതന്നെയില്ലെന്നാണ്. ഗ്രീക്കുകാർ ഈ പദം ഉച്ചരിക്കുന്നത് ഓമൈക്രോൺ എന്നാണെന്നാണ് ആ വായനക്കാരൻ പറയുന്നത്. ഇവിടെ ഊന്നൽ കൊടുക്കുന്നത് രണ്ടാമത്തെ അക്ഷരത്തിനാണ്. ഇതിനു മറുപടിയായി ബി ബി സി ന്യുസ് ചാനൽ ജെസ്സ് ബ്രാമർ ട്വീറ്ററിൽ കുറിച്ചത്, ചാർജ്ജ് ചെയ്തതുപോലെ കുറ്റം ചെയ്തിരിക്കുന്നു, താൻ സ്‌കൂളിൽ ഗ്രീക്ക് പഠിച്ചിട്ടില്ല എന്നായിരുന്നു.

അതേമയം ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞനും ഗ്രീക്ക് മാതൃഭാഷയായ വ്യക്തിയുമായ പ്രൊഫസർ ആരിസ് കറ്റ്സോരകിസ് പറയുന്നത് ഈ പദം ഉച്ഛരിക്കേണ്ടത് ഓമിക്രോൺ എന്നാണെന്നാണ്. ഇവിടെ ഊന്നൽ കൊടുക്കേണ്ടത് ഓ എന്ന അക്ഷരത്തിനായിരിക്കണം. എന്നാൽ, മറ്റൊരു വിദ്യാഭ്യാസ വിചക്ഷണനുംഗ്രീക്ക് നാമങ്ങളുടെ നിഘണ്ടുവിന്റെ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന റിച്ചാർഡ് കാറ്റ്ലിങ് പറയുന്നത് ആദ്യാക്ഷരത്തിനാണ് ഊന്നൽ കൊടുക്കേണ്ടത് എന്നാണ്. ക്ലാസിക്സ് പ്രൊഫസറായ എമ്മ ആസ്റ്റൺ പറയുന്നത് ഒമിക്രോൺ എന്നതാണ് ശരി എന്നാണ്. ഓ എന്ന അക്ഷരത്തിന് നീട്ടം കൊടുക്കരുത് എന്ന് അവർ പറയുന്നു.

അതിനിടയിൽ പുതിയ വൈറസിന് നു എന്നോ ഷീ എന്നോ പേര് നൽകാത്തതിന് ലോകാരോഗ്യ സംഘടനയെ വിമർശിക്കുന്നവരുമുണ്ട്. ഇതാണെങ്കിൽ ഉച്ഛരിക്കാൻ എളുപ്പമായിരുന്നു എന്നാണ് ഇവർ പറയുന്നത്.യഥാർത്ഥത്തിൽ ഈ പുതിയ ഇനത്തിന് ഇടേണ്ടിയിരുന്നത് നു എന്ന പേരായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ പതിമൂന്നാമത്തെ അക്ഷരം ഇംഗ്ലീഷിലെ ന്യു എന്ന വാക്കുമായി തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്ന കാരണത്താലാണ് ഇത് ചെയ്യാതിരുന്നത്. പതിനാലാമത്തെ അക്ഷരമായ ഷി എന്നത് നൽകിയാൽ അത് ചൈനയിൽ നിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വരും എന്നകാരണത്താലാണ് അതും വേണ്ടെന്ന് വെച്ച് ഈ വിവാദ പേര് നൽകിയത്.