കാലിഫോർണിയ: ബ്രീട്ടീഷ് കൊട്ടാരം വിട്ടിട്ടും രാജകീയ ജീവിതം നയിക്കുന്ന ഹാരി രാജകുമാരനും ഭാര്യ മേ​ഗൻ മർക്കലുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കൊട്ടാരം വിട്ടിറങ്ങിയിട്ടും ഇരുവർക്കും എങ്ങനെയാണ് രാജകീയ ജീവിതം നയിക്കാൻ സാധിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. കൊട്ടാരം വിട്ടിറങ്ങിയ ശേഷം തങ്ങൾക്ക് രാജകുടുംബത്തിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം നിലച്ചെന്ന് കഴിഞ്ഞ ദിവസത്തെ വിവാദ അഭിമുഖത്തിൽ ഹാരി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എങ്ങനെയാണ് ഇരുവരും ഇത്രവലിയ സന്നാഹങ്ങളോടെ ജീവിക്കുന്നത് എന്ന ചർച്ചകൾ സജീവമായത്.

കഥകളിൽ കാണുന്ന സ്വപ്‌ന തുല്യമായ ജീവിതത്തേക്കാളും മികച്ച ജീവിതമാണ് തങ്ങൾ ഇപ്പോൾ നയിക്കുന്നതെന്നും ഇരുവരും ആ അഭിമുഖത്തിൽ പറയുന്നുണ്ട്. കാലിഫോർണിയിൽ കൊട്ടാരസമാനമായ വസതയിലാണ് ഇരുവരും താമസിക്കുന്നത്. 19.03 മില്യൺ ഡോളറിനാണ് ഈ വസതി ഇവർ സ്വന്തമാക്കിയത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ ഇരുവർക്കും വലിയ സുരക്ഷാ സന്നാഹങ്ങളും ആവശ്യമാണ്. ഹാരിയും മേഗന്റെയും സുരക്ഷയ്ക്കായി പണം നൽകുന്നത് നിലവിൽ ബ്രിട്ടീഷ് രാജകുടുംബമല്ല. കാലിഫോർണിയയിലെ ജീവിതത്തിൽ ഈ സാമ്പത്തിക ഉത്തരവാത്തിത്തങ്ങളെല്ലാം ഇരുവരും സ്വയം നിർവഹിക്കുകയാണ്. നിലവിൽ ഇത്രയും വലിയ സാമ്പത്തിക ചെലവ് എങ്ങനെയാണ് ഇരുവരും കൈകാര്യം ചെയ്യുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, കൊട്ടാരം വിട്ടിറങ്ങി എങ്കിലും ഇരുവരും സമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നതാണ് സത്യം.

രാജകുടുംബത്തിൽ നിന്ന് പുറത്തുപോയെങ്കിലും വ്യക്തികളെന്ന നിലയിൽ മേഗനും ഹാരിയും ധനികരാണ്. ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി 13 മില്യൺ പൗണ്ടാണ് ഹാരിക്കും മൂത്ത മകനും രാജകുമാരനുമായ വില്യമിനും മാറ്റി വെച്ചത്. ഇതിനു പുറമെ രാജകുടുംബാഗംമെന്ന നിലയിൽ ഹാരി രാജകുമാരന് നേരത്തെ ലഭിച്ച തുകയുമുണ്ട്.

മേഗനാണെങ്കിൽ രാജകുടുംബത്തിലെത്തുന്നതിനു മുമ്പ് തന്നെ സ്വന്തമായി സാമ്പത്തിക ഭദ്രദ ഉറപ്പിച്ചയാളാണ്. അമേരിക്കൻ നടിയായിരുന്ന മേഗൻ സ്യൂട്ട്‌സ് എന്ന പ്രശസ്ത സീരീസിലെ വേഷത്തിന് ഒരു എപ്പിസോഡിന് 50000 ഡോളറാണ് പ്രതിഫലം വാങ്ങിയിരുന്നത്. ഇതിനു പുറമെ സ്വന്തമായ ഒരു ലൈഫ് സ്റ്റൈൽ ബ്ലോഗും മേഗനുണ്ട്. കനേഡിയൻ ഫാഷൻ ബ്രാൻഡുമായും മേഗന് പ്രത്യേക കരാറുണ്ട്. ഇതിനു പുറമെ രാജകുടുംബത്തിൽ നിന്നിറങ്ങിയതിനു പിന്നാലെ ഇരുവരും നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ എന്നീ കമ്പനികളുമായി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. വൻതുകയുടെ ഡീലാണ് ഈ കമ്പനികളുമായി ഇരുവർക്കമുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ വിട്ട് കാലിഫോർണിയയിലേക്ക് താമസം മാറിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കലും കഴിഞ്ഞ ദിവസമാണ് വിവാദ അഭിമുഖം നൽകി വാർത്തകളിൽ നിറഞ്ഞത്. മേഗനോട് കൊട്ടാരത്തിലെ ചിലരും ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങളും കാണിക്കുന്ന വംശീയ സമീപനമാണ് തങ്ങൾ കൊട്ടാരം വിട്ടിറങ്ങിയതിനു പ്രധാന കാരണമെന്നാണ് ഇരുവരും അഭിമുഖത്തിൽ പറഞ്ഞത്.

2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളിൽ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങൾ തുടങ്ങാൻ ഇരുവരും തുടങ്ങിയിട്ടുണ്ട്.രാജകുടുംബത്തിൽ നിന്നും ഇറങ്ങിയ ശേഷം സാമ്പത്തിക സഹായം ഇരുവർക്കും ലഭിച്ചിട്ടില്ല. ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി ഹാരിക്ക് വേണ്ടി കരുതിവെച്ച പണമാണ് ഇരുവർക്കും സഹായമായത്. ഇതിനു പുറമെ നെറ്റ്ഫ്ളിക്സുമായും സ്പോട്ടിഫൈയുമായും ഇരുവരും വിവിധ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. സെക്യൂരിറ്റി ചെലവുകൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തെതെന്നും ഹാരി പറഞ്ഞു.

ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിൽ മേഗൻ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങൾ മേഗനെതിരെ നിരന്തമായി വ്യാജ വാർത്തകളും വ്യക്തിപരമായ വിവരങ്ങൾ ചോർത്തി വാർത്തകളും നൽകുന്നുണ്ടെന്ന് നേരത്തെ ഇരുവരും ആരോപിച്ചിരുന്നു. മേഗന്റെ ആഫ്രിക്കൻ പാരമ്പര്യം, ഹാരിക്കു മുമ്പേ മറ്റൊരാളെ വിവാഹം കഴിച്ചത്, മേഗനും പിതാവും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ മൂലം മേഗനെതിരെ ബ്രീട്ടീഷ് ടാബ്‌ളോയിഡ് പത്രങ്ങൾ ആയുധമാക്കുന്നുണ്ടായിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് വന്ന ഇത്തരം ആക്രമണങ്ങളിൽ മേഗന് പിന്തുണ നൽകാൻ രാജകുടുംബം തയ്യാറായില്ലെന്നായിരുന്നു ഹാരിയുടെയും മേഗന്റെയും പരാതി.

എന്നാൽ കൊട്ടാരത്തിൽ ജൂൺ 12 നുള്ള ട്രൂപ്പിങ് ഓഫ് കളർ, അതുപോലെ ജൂൺ 10 ന് ആഘോഷിക്കുന്ന ഫിലിപ്പ് രാജകുമാരന്റെനൂറാം പിറന്നാൾ എന്നിവയിൽ ഹാരി പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഏതാണ്ട് ഇതേ സമയത്ത് പ്രതീക്ഷിക്കുന്നതിനാലാണ് യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതെന്ന് ഹാരിയുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നു.

അതേസമയം, ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഹാരി തീർച്ചയായും പങ്കെടുക്കും. 2017- ൽ പ്രഖ്യാപിച്ച ഈ പദ്ധതി, സഹോദരന്മാർ ഇരുവരും ചേര്ന്നുള്ള പദ്ധതികളിൽ ഇനിയും അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന പദ്ധതികളിൽ ഒന്നാണ്. തങ്ങളുടെ മാതാവിന്റെ വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ, അവർ ബ്രിട്ടൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന് ലോകത്തെ അറിയിക്കാൻ ഒരു പ്രതിമ അനാഛാദനം ചെയ്യുന്നു എന്നാണ് അന്ന് ഹാരിയും വില്യമും പ്രഖ്യാപിച്ചത്.കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡനിലായിരിക്കും പ്രതിമ സ്ഥാപിക്കുക.ജൂലായ് 1 ന്, ഡയാനയുടെ അറുപതാം ജന്മദിന നാളിലാണ് കെൻസിങ്ടൺ പാലസിൽ അവരുടെ പ്രതിമ അനാഛാദനം ചെയ്യുന്നത്.