ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ തീപിടുത്തം. എണ്ണയും ടയറും സൂക്ഷിക്കുന്ന കൂറ്റൻ സംഭരണശാലയിലാണ് തീപിടുത്തമുണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കറുത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു. തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാ സേനയടക്കമുള്ള സംവിധാനങ്ങൾ സംഭവ സ്ഥലത്തെത്തി. സൈന്യവും രംഗത്തിറങ്ങി. ഹെലികോപ്ടർ ഉപയോഗിച്ചാണ് തീ അണയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ മാസം രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണ് ഇപ്പോഴുണ്ടായ തീപിടുത്തം.

ഒരു മാസത്തിനുള്ളിൽ ബെയ്‌റൂട്ട് തുറമുഖത്ത് രണ്ടാമത്തെ വലിയ അപകടമാണ് നടക്കുന്നത്. ഓഗസ്റ്റ് നാലിന് നടന്ന ഉഗ്ര സ്‌ഫോടനത്തിൽ 191 പേരാണ് മരിച്ചത്. 6000ത്തോളം പേർക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. സംഭരണ ശാലയിൽ സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത്.