ന്യൂഡൽഹി: വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത് ഇന്ത്യ. വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന് ഇന്ത്യ നിലപാടെടുത്തു. രാജ്യത്ത് മൂന്ന് ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. അതുകൊണ്ട് ഇത്തരമൊരു നടപടി ഉണ്ടായാൽ അത് പ്രതികൂലമായി ബാധിക്കും.ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. യോഗത്തിൽ പങ്കെടുത്ത ആരോഗ്യമന്ത്രി ഹർഷവർധനനാണ് എതിർപ്പുമായി രംഗത്തെത്തിയത്. വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്നതിൽ ഇന്ത്യക്ക് ഏതിർപ്പുണ്ട്. വികസ്വര രാജ്യങ്ങളിൽ കുറച്ച് പേർക്ക് മാത്രമാണ് വാക്‌സിൻ ലഭ്യമായിട്ടുള്ളത്. എല്ലാവർക്കും വാക്‌സിൻ ലഭിക്കാവുന്ന സാഹചര്യം വികസ്വര രാജ്യങ്ങളിലില്ല. ഈയൊരു സാഹചര്യത്തിൽ വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന് ഹർഷ വർധൻ പറഞ്ഞു.

വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ബോധ്യമായതിന് ശേഷം മാത്രം പാസ്‌പോർട്ട് ഏർപ്പെടുത്തന്നതിനെ കുറിച്ച് ചിന്തിച്ചാൽ മതി. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ ലോകാരോഗ്യസംഘടന സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.