തിരുവനന്തപുരം: ടൗട്ടെയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റു കൂടി വരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ പെയ്യാൻ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കൻ കേരളത്തിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തിൽ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെയാണ് പുതിയ ന്യൂനമർദം രൂപപ്പെടുക.

അടുത്ത ദിവസം ഇത് യാസ് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാൾ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതൽ മഴ കിട്ടുക.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ്ഗാർഡ് മുന്നൊരുക്കം തുടങ്ങി. ചുഴലിക്കാറ്റ് ബാധിത മേഖലയിൽ മത്സ്യബന്ധനം വിലക്കി. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാൾ, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ലഭിക്കും.

അതിനിടെ കാലവർഷം ആൻഡമാനിൽ എത്തി. അടുത്ത രണ്ടാഴ്ച കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാലവർഷ വരവിന്റെ സൂചനയാണിത്.