ഹൂസ്റ്റൺ: കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും ഈ ഓണക്കാലത്തു പ്രജകളെ കാണാനും വിശേഷങ്ങൾ തിരക്കാനും സൂര്യതേജസോടെ രാജകീയപ്രൗഡിയുമായി മാവേലി തമ്പുരാൻ ഹ്യൂസ്റ്റണിൽ എത്തി.

ആർപ്പുവിളികളോടെ എതിരേൽക്കപ്പെടേണ്ട ഓണക്കാലത്തെ വായ് മൂടിക്കെട്ടി നിശബ്ദമായി ആഘോഷി ക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെ ആണല്ലോ ലോകമലയാളികൾ കടന്നു പോകുന്നത്. എന്നാൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ന്റെ ഓണാഘോഷം പരമ്പരാഗത രീതിയിൽ വർണാഭമായി കൊണ്ടാടി. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രധാന ആകർഷണമായ 'മാവേലിയുടെ എഴുന്നള്ളത്ത് ' ഹൂസ്റ്റൺ നഗരമോ അമേരിക്കയോ ഇതു വരെ കാണാത്ത വേറിട്ട രീതിയിൽ ആയിരുന്നു.

' KERALA 1 ' (കേരള -1 ) ലൈസൻസ് പ്ലേറ്റ് ഉള്ള 'ഹമ്മറിൽ മാവേലി എത്തിയപ്പോൾ പ്രജകൾ ഹര്ഷാരവത്തോടെ എതിരേറ്റു ,അനിൽ ആറന്മുള നേതൃത്വം നൽകിയ 'കേളി' പഞ്ചവാദ്യസംഘം മേളപെരുക്കത്തോടെ മാവേലിയെ എതിരേറ്റു. താലപൊലിയേന്തിയ തരുണീമണിമാരുടെ വൻ സംഘം മാവേലിക്ക് രാജകീയ സ്വീകരണം നൽകി വേദിയിലേക്ക് ആനയിച്ചു ,തന്റെ വാത്സല്യ പ്രജകളെ അനുഗ്രഹിച്ചു മഹാബലി ഓണ സന്ദേശം നൽകിയ ശേഷം മെഗാ തിരുവാതിര ആസ്വദിച്ചു വരും വർഷങ്ങളിലെ ഓണനാളുകളിൽ പുത്തനുടുപ്പിട്ട ,ചിരിക്കുന്ന മുഖമുള്ള തന്റെ പ്രജകളെ കാണാം എന്ന പ്രതീക്ഷയിൽ ,വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ണുന്ന വാത്സല്യ പ്രജകളെ കൺ കുളിർക്കെ കണ്ടു അദ്ദേഹം മടങ്ങി.

ചില റേഡിയോ - ടീവി കേന്ദ്രങ്ങൾ സന്ദർശിച്ച മഹാബലി അവിടെ നിന്നും ലോക മലയാളികൾക്കു ഓണ സന്ദേശം നൽകി.ഹൂസ്റ്റൺ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നല്ല ഒരു കലാകാരനും മാധ്യമ പ്രവർത്തകനും കൂടിയായ റെനി കവലയിൽ 'മാവേലി തമ്പുരാനെ' ഈ വർഷവും ഉജ്ജ്വലമാക്കി.