കോഴിക്കോട്: കോവിഡിന്റെ മറവിലും ഇന്ത്യയിൽ ന്യൂനപക്ഷവേട്ട മുഖ്യ അജണ്ടയായി സ്വീകരിച്ച സംഘ്പരിവാർ അതിക്രമങ്ങളെ തുറന്നു കാണിക്കാൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർട്ടൂണുകൾ അടങ്ങിയ കാർട്ടൂൺ ബുക്ക് I can't breath പ്രകാശനം ചെയ്തു. ലോക കാർട്ടൂൺ ദിനമായ സെപ്റ്റംബർ 18 ന് ഗിന്നസ് റെക്കോഡ് ജേതാവായ കാർട്ടൂണിസ്റ്റ് എം ദിലീഫാണ് 400 മീറ്റർ നീളത്തിലൂള്ള കാർട്ടൂണുകൾ ഒരുക്കിയത്.

മോദി ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളുടെ കാഠിന്യം കൈക്കരുത്തോടെ ക്യാൻവാസിലേക്ക് കോറിയിട്ട കാർട്ടൂണുകൾ ശ്രദ്ധേയമാണ്. കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട് യാർഡ് ഓഡിറ്റോറിയത്തിൽ പ്രദർശനം ഷാഹിന പ്രദർശനോദ്ഘാടനം നിർവഹിച്ചു. കോഡിനേറ്റർ മജീദ് അൽഹിദ്, ജിആർ മീഡിയ ഡയറക്ടർ സാലിം ജീറോഡ്, അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രതിനിധി യാസർ അറാഫത്ത്, ഒ.സി മുഹമ്മദ്, നസീബ് മുക്കം, സുനിൽ പാച്ചാക്കിൽ എന്നിവർ സംസാരിച്ചു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിച്ച് വെറുപ്പിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകൾ വിതച്ച വിനാശകാരികൾക്കെതിരായ ധൈഷണിക ചെറുത്തുനിൽപ്പാണ് I can't breath കൂറ്റൻ കാർട്ടൂണുകൾ. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ലക്ഷ്യമിട്ടൊരുക്കിയ കൂറ്റൻ പൊളിറ്റിക്കൽ കാർട്ടൂണുകൾ നവംബർ മാസത്തിൽ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിക്കും. വർഗീയതയും കോർപറേറ്റ് പ്രീണനവും പൗരാവകാശ ധ്വംസനവും പരിസ്ഥിതി ചൂഷണവും കൈമുതലാക്കിയ ഫാഷിസ്റ്റ് ഭരണകൂട നെറികേടുകൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പിന്റെ വിരൽ ചൂണ്ടലുകളാണ് കൂറ്റൻ കാർട്ടൂണുകൾ.