മൂന്നാർ: സംസ്ഥാനത്തെ മുഴുവൻ സ്‌കുൾ വിദ്യാർത്ഥികളും ഇന്ന് ഓൺലൈൻ ക്ലാസിൽ അദ്ധ്യായന വർഷത്തിന് തുടക്കം കുറിക്കുമ്പോൾ മൂന്നാറിലെ ഇടമലക്കുടി ഊരിലെക്കുട്ടികൾ സ്‌കുളിലേക്ക് നേരിട്ടെത്തും.സ്‌കുളിലെത്തുന്നതന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടെങ്കിലും അത് തങ്ങളുടെ ഗതികേട് കൊണ്ട് കൂടിയാണെന്ന് പറയുകയാണ് ഈ ഊരിലെ ജനങ്ങൾ.അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൊബൈൽ റേഞ്ചില്ലാത്തതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ഇവിടുത്തുകാരെ കൊണ്ടുചെന്നെത്തിച്ചത്.അതിനിടയിൽ ഏക ആശ്വാസം ഈ ഊരിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്.

ഇടമലക്കുടിയിലെ ഏക സർക്കാർ സ്‌കൂളിൽ 102 കുട്ടികളുണ്ട്. ഈ വർഷം ഒന്നാം ക്ലാസിലേക്ക് ഇതുവരെ 9 കുട്ടികൾ പ്രവേശനം നേടി. പ്രധാനാധ്യാപകൻ ഉൾപ്പെടെ 4 അദ്ധ്യാപകരും മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരാണെങ്കിലും കോവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും എടുത്തിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണു ഇപ്പോൾ തീരുമാനം. ഇന്ന് ഒന്നും നാലും ക്ലാസുകളാണ് ആരംഭിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ക്ലാസുകൾ നടക്കുക എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യക്കുറവ് തന്നെയാണ്് ഊരിലെ പ്രധാനപ്രശ്‌നം.അതുകൊണ്ട് തന്നെ ഓൺലൈൻ പഠനം അത്രകണ്ട് പ്രായോഗികമല്ല ഇടമലക്കുടിയിൽ.ഒപ്പം കഴിഞ്ഞ കഴിഞ്ഞ ഒക്ടോബറിൽ കാട്ടാനക്കൂട്ടം ഇവിടുത്തെ മൊബൈൽ ടവർ തകർത്തിരുന്നു. ഇതോടെ
ഊരുകളിലെങ്ങും റേഞ്ചുമില്ല.അതുകൊണ്ട് ഓൺലൈൻ പഠനത്തിന്റെ ആ സാധ്യതയും അടഞ്ഞു. അങ്ങിനെയാണ് മറ്റെല്ലാവരും വെർച്വൽ പഠനം തുടരുമ്പോൾ ഇടുക്കി ഇടമലക്കുടി ഗവ.ട്രൈബൽ സ്‌കൂളിൽ മാത്രം ഇന്നുമുതൽ ശരിക്കുള്ള ക്ലാസ് ആരംഭിക്കുന്നത്.