തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമകളുടെ സീറ്റ് റിസർവേഷൻ രാവിലെ ആറു മണിക്കു ആരംഭിക്കും . തിയേറ്ററുകളിൽ സീറ്റുകൾ പൂർണമാകും വരെയാണ് റിസർവേഷൻ അനുവദിക്കുന്നത് . 'registration.iffk .in' എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ 'IFFK'എന്ന ആപ്പ് വഴിയും സീറ്റുകൾ റിസർവ് ചെയ്യാം .

ചിത്രങ്ങളുടെ പ്രദർശനത്തിന് ഒരു ദിവസം മുൻപേ ആരംഭിക്കുന്ന റിസർവേഷൻ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് അവസാനിക്കും. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ-മെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും . തെർമൽ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

മേള നടത്താനുള്ള കേരളത്തിന്റേത് ധീരമായ തീരുമാനം: അസീം ചബ്ര

കോവിഡിന്റെ പശ്ചാത്തലത്തിൽ മേള നടത്താനുള്ള കേരളത്തിന്റെ തീരുമാനം ധീരമാണെന്നു പ്രശസ്ത ചലച്ചിത്ര നിരൂപകനും ജൂറി അംഗവുമായ അസീം ചബ്ര . പ്രശസ്ത ചലച്ചിത്ര മേളകൾ പോലും ഉപേക്ഷിക്കപെടുകയോ ഓൺലൈനിലായി സംഘടിപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ നാലു സ്ഥലങ്ങളിൽ മേള നടത്താനുള്ള അക്കാഡമിയുടെ തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു

കേരളീയർ സിനിമകൾക്കു ഉയർന്ന മൂല്യമാണ് കൽപ്പിക്കുന്നത് . ഇവിടെ സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന സ്ഥാനം സിനിമയോടുള്ള അഭിനിവേശത്തിന്റെ കൂടി തെളിവാണ്. ബുദ്ധിമുട്ടുകൾ സഹിച്ചും സിനിമ കാണാൻ എത്തുന്ന പ്രേക്ഷകരാണ് കേരളത്തിന്റെ മേളയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

ഐ എഫ് എഫ് കെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം മേളയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകമാണ് . ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധിക്കപെടാതെ പോകുന്നത് സിനിമയെ മാർക്കറ്റ് ചെയ്യുന്നതിലെ പോരായ്മ കൊണ്ടാണെന്നും അദ്ദേഹം വയ്ക്തമാക്കി .

മൺമറഞ്ഞ 43 പ്രതിഭകൾക്ക് ചലച്ചിത്ര മേളയുടെ ആദരം

രാജ്യാന്തര ചലച്ചിത്ര മേള മൺ മറഞ്ഞ 43 പ്രതിഭകൾക്ക് ആദരം അർപ്പിച്ചു . കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സോളാനസ്, ഇർഫാൻ ഖാൻ,ഷാനവാസ് നരണിപ്പുഴ, ഷോൺ ക്‌ളോഡ് കാരിയർ , സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, അനിൽ പനച്ചൂരാൻ , ഋഷികപൂർ തുടങ്ങിയ പ്രതിഭകൾക്കാണ് മേള ആദരം അർപ്പിച്ചത്.

രാമചന്ദ്ര ബാബു ,അനിൽ നെടുമങ്ങാട് ,എം കെ അർജുനൻ എന്നിവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.അക്കാദമി ചെയർമാൻ കമൽ ,വൈസ് ചെയർപേഴ്സൺ ബീന പോൾ, സണ്ണി ജോസഫ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ , അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.തുടർന്ന് ഛായാഗ്രാഹകൻ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായി ജോൺ എബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രം പ്രദർശിപ്പിച്ചു.

പ്രാദേശിക സംവിധായകർക്ക് വളരാനുള്ള മണ്ണൊരുക്കുകയാണ് മേളയെന്ന് ഓപ്പൺ ഫോറം

ചലച്ചിത്ര പ്രതിഭകളെ വാർത്തെടുക്കാനും അവർക്കു വളരാനുള്ള മണ്ണ് ഒരുക്കാനും രാജ്യാന്തര ചലച്ചിത്ര മേള അവസരമൊരുക്കുകയാണന്ന് ഓപ്പൺ ഫോറം . മേളയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചതിലൂടെ പലരും ചലച്ചിത്രലോകത്തെ പ്രതിഭ തെളിയിച്ചൂവെന്നു സംവിധായകൻ കമൽ പറഞ്ഞു . ചലച്ചിത്ര മേഖലയ്ക്ക് അത് നൽകുന്ന പ്രചോദനം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു .

പ്രാദേശികമായി സംവിധായകരെ വളരാൻ സഹായിക്കുന്നതിൽ ഐ എഫ് എഫ് കെ നൽകുന്ന പ്രചോദനം വലുതാണെന്ന് സംവിധായകൻ ഡോൺ പാലത്തറ പറഞ്ഞു . കേരളത്തിൽ പ്രാദേശിക ചലച്ചിത്ര മേളകൾക്ക് ഇടം ലഭിച്ചതിലും മേള സഹായിച്ചെന്ന് ഡോ. ബെന്നി ബെനടിക്റ്റ് പറഞ്ഞു . വിപിൻ അറ്റ്‌ലി, സജിൻ ബാബു, ജിതിൻ ഐസക് തോമസ്, മീരാ സാഹിബ് , ജി പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

മേളയിൽ  (12.02.2021) പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

കൈരളി: രാവിലെ 9.15ന് സ്ട്രൈഡിങ് ഇൻ ടു ദ വിൻഡ് (ലോകസിനിമ), 12.30 ന് ക്രോണിക്കിൾ ഓഫ് സ്പേസ് (മത്സരവിഭാഗം), 2.45 ന് ഹ്യൂമർ (മത്സരവിഭാഗം), 5 ന് ലോൺലി റോക്ക് (മത്സരവിഭാഗം), 7 ന് വൈഫ് ഓഫ് എ സ്പൈ (ലോകസിനിമ).

ശ്രീ: രാവിലെ 9.30 ന് ഡെബ്രി ഓഫ് ഡിസയർ (കലൈഡോസ്‌കോപ്പ്), 12.15 ന് യൂൺഡൈൻ (ലോകസിനിമ), 2.30 ന് ഡെസ്റ്ററോ (മത്സരവിഭാഗം), 5.15 ന് ബിരിയാണി (കലൈഡോസ്‌കോപ്പ്).

നിള: രാവിലെ 9.45 ന് ദ ഇമേജ് ബുക്ക് (ഗൊദാർദ്), ജെ എൽ ജി/ജെ എൽ ജി - സെൽഫ് പോർട്രെയിറ്റ് ഇൻ ഡിസംബർ (ഗൊദാർദ്), 2 ന് കരി (ഹോമേജ്), 4.30 ന് ക്വിസ്സ: ദ ടെയിൽ ഓഫ് എ ലോൺലി ഗോസ്റ്റ് (ഹോമേജ്).

കലാഭവൻ: രാവിലെ 9.45 ഹോഴ്സ് ടെയിൽ (ഇന്ത്യൻ സിനിമ നൗ), 1.30 ന് അറ്റൺഷൻ പ്ലീസ് (മലയാളം സിനിമ ഇന്ന്), ലൈല ഔർ സാത്ത് ഗീത് (ഇന്ത്യൻ സിനിമ നൗ), 6.30 ന് വാങ്ക് (മലയാളം സിനിമ ഇന്ന്).

ടാഗോർ: രാവിലെ 9 ന് സ്റ്റാർസ് എവൈറ്റ് അസ് (ലോകസിനിമ), 12.15 ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 2.45 ന് ഫെബ്രുവരി (ലോകസിനിമ), 5.30 ന് ദേർ ഈസ് നോ ഈവിൾ (മത്സരവിഭാഗം).

നിശാഗന്ധി: വൈകീട്ട് 6 ന് ദ മാൻ ഹു സോൾഡ് ഹിസ് സ്‌കിൻ (ലോകസിനിമ), 8 ന് ഡിയർ കോമ്രേഡ്സ് (മത്സരവിഭാഗം).