ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ കലാവധി സെപ്റ്റംബർവരെ നീട്ടി.

ഫിഫ ലോകകപ്പ് 2022, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ നിരയെ ഒരുക്കേണ്ടതിനാലാണ് കരാർ നീട്ടിയത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി വെള്ളിയാഴ്ചയാണ് കാലാവധി നീട്ടിയത്. സ്റ്റിമാച്ചിന്റെ കരാർ മെയ് 15-ന് അവസാനിച്ചിരുന്നു.

അതേസമയം കരാർ അവസാനിച്ച ടെക്‌നിക്കൽ ഡയറക്ടർ ഡോറു ഐസക്കിന്റെ കരാർ പുതുക്കിയില്ല. പകരം സാവിയോ മെദീരയെ ഇടക്കാല ടെക്‌നിക്കൽ ഡയറക്ടറായി നിയമിച്ചു.

2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്.

ഫിഫ ലോകകപ്പ് 2022, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 ടൂർണമെന്റുകളുടെ യോഗ്യതാ മത്സരങ്ങൾക്കായി നേരത്തെ ദോഹയിലെത്തിയ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലനം ആരംഭിച്ചിരുന്നു.

ദോഹയിലെത്തിയ ഇന്ത്യൻ ടീം നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയാണ് പരിശീലനം തുടങ്ങിയത്. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ജൂൺ മൂന്നിന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ മത്സരം. തുടർന്ന് ബംഗ്ലാദേശ് (ജൂൺ 7), അഫ്ഗാനിസ്ഥാൻ (ജൂൺ 15) എന്നിവർക്കെതിരെയും ഇന്ത്യയ്ക്ക് മത്സരങ്ങൾക്കുണ്ട്.