ലണ്ടൻ: പഴയ സ്‌കൂൾ തല ഏകാങ്ക നാടക മത്സരങ്ങളിൽ നാടകങ്ങളിൽ കേട്ടിരുന്ന ഒരു ഡയലോഗായിരുന്നു ജീവിക്കാൻ വേണ്ടി ഞാൻ മരിക്കാൻ വരെ തയ്യാറാണ് സർ എന്നത്. എന്നാൽ, ഇന്ന് യഥാർത്ഥ ജീവിതത്തിൽ ഈ ഡയലോഗ് പ്രവൃത്തിയിലൂടെ കാണണമെങ്കിൽ ബ്രിട്ടനിലെക്ക് ഒന്നു നോക്കിയാൽ മതി. കർശന നിയന്ത്രണങ്ങളും കടുത്ത കടല്ക്ഷോഭവും വകവയ്ക്കാതെ ഈ വർഷം ഇതുവരെ ബ്രിട്ടനിൽ അനധികൃതമായി എത്തിയ അഭയാർത്ഥികളുടെ എണ്ണം 10,500 വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറു വള്ളങ്ങളിൽ ക്ഷുഭിതയായ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന ഇവർക്ക് മുൻപിൽ മരണവും തോറ്റുപോവുകയാണ്.

ജീവൻ പോലും പണയപ്പെടുത്തി കടൽ കറ്റന്നെത്തിയ ഇവരിൽ അധികം പേരും അതിർത്തി സേനയുടെ പിടിയിലാവുകയിം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പിടിയിലായി വിവിധ ഹോട്ടലുകളിലായി താമസിപ്പിച്ചിരുന്ന നൂറുകണക്കിന് അനധികൃത അഭയാർത്ഥികൾ ഹോട്ടലുകളിൽ നിന്നും ഒളിച്ചുകടന്നിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടനിലെത്താൻ അനുകൂല കാലാവസ്ഥയ്ക്കായി കലാസിസിനും ഡൺക്രിക്കിനും ഇടയിൽ കാത്തിരുന്ന1500 കുടിയേറ്റക്കാരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

യഥാർത്ഥത്തിൽ എത്ര അനധികൃത കുടിയേറ്റക്കാർ ഇവിടെ എത്തുന്നു എന്ന് വ്യക്തമാകാത്തത് സർക്കാർ തലങ്ങളിൽ പരിഭ്രാന്തി ഉയർത്തുന്നു എന്ന് ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ സമ്മതിക്കുന്നു. ഇങ്ങനെയെത്തുന്നവർ എവിടെ പോയ്മറയുകയാണെന്നതും കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഇങ്ങനെ എത്തുന്നവരിൽ പിടിക്കപ്പെടുന്നവരെ വിവിധ ഹോട്ടലുകളിലായി പത്തുദിവസത്തെ ക്വാറന്റൈന് വിധേയരാക്കും. അതിനു ശേഷമായിരിക്കും നിയമനടപടികൾ ആരംഭിക്കുക. ഇക്കാലയളവിൽ ഹോട്ടലുകളിൽ നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്.

വില്യം രാജകുമാരനും കുടുംബവും താമസിക്കുന്ന കെൻസിങ്ടൺ കൊട്ടാരത്തിനു സമീപമുള്ള ഒരു ഹോട്ടൽ പൂർണ്ണമായും ഇത്തരത്തിൽ അഭയാർത്ഥികളായി എത്തുന്നവർക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുവാനായി ഒഴിച്ചിട്ടിരിക്കുകയാണ്. അതേസമയം ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം തടയാൻ സമുയുക്ത നാവിക ഓപ്പറേഷൻ വേണമെന്ന് ഫ്രഞ്ച് സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇത്തരത്തിൽ ഒരു സംയുക്ത ഓപ്പറേഷന്റെ സാധ്യതകളെ തള്ളിക്കളയുകയാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ.