പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങാൽ ഗ്രാമപഞ്ചായത്തിൽ പുതിയതായി പ്രവർത്തനം നടത്തിവന്നിരുന്ന മൈലാടുംപാറ മലയിലെ അനധികൃത നിർമ്മാണങ്ങൾ പ്രകൃതി ദുരന്തത്തിന് കാരണമായെക്കുമെന്ന കണ്ടെത്തലിനെ തുടർന്ന് നിർത്തിവക്കാൻ ഉത്തരവ്. മറുനാടൻ മലയാളി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അധികൃതരുടെ അനാസ്ഥയടക്കം റിപ്പോർട്ട് പുറത്തുകൊണ്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിക്കുകയും പഞ്ചായത്ത് ഓഫീസ് കെട്ടിടം അടക്കം സമീപപ്രദേശങ്ങളിലെ നിരവധി വീടുകളുടെ സുരക്ഷക്ക് ഭീഷണിയെന്ന് കണ്ടെത്തുകയും ചെയ്തത്. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലായി മൈലേടുംപാറ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പാറമടയും അതിനോടനുബന്ധിച്ച് പുതിയ റോഡ് നിർമ്മാണവുമാണ് ജനങ്ങൾക്ക് ഭീഷണിയാവുന്നത്. അനധികൃത നിർമ്മാണത്തിനെതിരെ ലഘു ഉദ്യോഗഭാരതി സംസ്ഥാന സമിതിയംഗം സതീഷ് കുമാർ പനയ്ക്കൽ നൽകിയ പരാതിയിൽ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവം ചർച്ചയായതോടെ കഴിഞ്ഞദിവസം പരാതിയിന്മേൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പ്രകൃതിദുരന്ത സാധ്യതകൾ ഉറപ്പു വരുത്തിയതിനാലാണ് നിർത്തിവയ്ക്കാൻ നോട്ടീസ് നല്കിയത്.

അനുമതിയില്ലാത്ത സർവ്വേ നമ്പറിൽ പാറ പൊട്ടിക്കൽ നടക്കുന്നതായും ഇവർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സമീപ വീടുകളുടെയും സുരക്ഷക്ക് ഭീഷണി ഭീഷണി നിലനിൽക്കുന്നതായും കണ്ടെത്തി. യാതൊരു വിധ അനുമതിയുമില്ലാതെ കുന്ന് ഇടിച്ചും പാറ ഖനനം നടത്തിയുമാണ് വഴി നിർമ്മിക്കുന്നതെന്നും ബോധ്യപ്പെട്ടതിനാൽ അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നതിന് കേട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറി 2020 ഡിസംബർ 24 നാണ് ഉത്തരവിറക്കിയത്.

കൂടാതെ വിഭിന്നമായ സർവേ നമ്പറുകളിലെ അനധികൃത ഖനനം വിലയിരുത്തുന്നതിനും സമീപ പ്രദേശങ്ങളിലെ നീരൊഴുക്ക് തോട് നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും കോട്ടാങ്ങാൽ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുമുണ്ട്. കൂടാതെ പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പ്രകൃതി സുരക്ഷാ ഭീഷണിയുടെ വ്യാപ്തി മനസിലാക്കുവാനും മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെ വ്യവസ്ഥകളും നിബന്ധനകളും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകുവാനായി ജില്ലാ ജിയോളജിസ്റ്റി
നോടും ആവശ്യപ്പെട്ടു

പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പൊടിപടലങ്ങളും ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും സമീപവാസികളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നതിനാൽ അതിന്റെ വിശദാംശങ്ങൾ ജില്ലാ മലീകരണ നിയന്ത്രണ ബോർഡിലെ എൻവയോൺമെന്റൽ എഞ്ചിനീയറോടും ആവശ്യപ്പെടുകയും അധികൃതർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഭൂമിയുടെ ചരിവ്, ദൃഢത, ഘടന, സുരക്ഷ ഇവയുടെ കൂടുതൽ പഠനത്തിന് അസിസ്റ്റന്റ് എഞ്ചിനീയറെയും ചുമതലപ്പെടുത്തി.

മാത്രമല്ല സതീഷ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ നൽകിയ കത്തിനെയും ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ് 41 (2) ഉം ആധാരമാക്കിയാണ് പഞ്ചായത്ത് നടപടി. എന്നാൽ ഉത്തരവ് ലഭിച്ച ശേഷവും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി സതീഷ് ആരോപിക്കുന്നു. മാത്രമല്ല ഇതിനോടകം തന്നെ ഉപരിതലത്തിലെ മണ്ണ് ഏതാണ്ട് മുഴുവനായി നീക്കം ചെയ്തു കഴിഞ്ഞ സാഹചര്യത്തിൽ ജീവൻ പണയം വച്ചാണ് ഓരോ ദിവസവും സമീപവാസികൾ തള്ളിനീക്കുന്നത്. പ്രസ്തുത റോഡ് നിർമ്മാണം പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും പരുക്കേൽപ്പിച്ചിട്ടുണ്ട്.

അനധികൃത ഖനനം നടന്നതായി തെളിഞ്ഞാൽ, ധാതുവിന്റെ യഥാർഥ വിലതന്നെ ഈടാക്കണമെന്നു മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ ധൃതിയിൽ പിഴയടച്ചു തടിയൂരാനും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനി ശ്രമിക്കുന്നുണ്ട്.
സ്വകാര്യ ഭൂമിയിൽ അനധികൃത ഖനനം നടത്തിയതു കണ്ടെത്തിയാൽ റോയൽറ്റി ടണ്ണിന് 72 രൂപയും (നിയമാനുസൃത ഖനനമെങ്കിൽ റോയൽറ്റി ടണ്ണിന് 24രൂപ) സർക്കാർ ഭൂമിയാണെങ്കിൽ ഇതിനൊപ്പം 150 രൂപ സീനിയറേജും അടയ്ക്കണം.

ആർക്കും എവിടെയും ഇഷ്ടം പോലെ ഖനനം നടത്താനുള്ള അനുമതിയും അതിനുള്ള നിയമങ്ങളും പ്രതികരിക്കാത്ത ജനവിഭാഗവും ഉണ്ടാകുമ്പോൾ ബാക്കിയാവുന്നത് പുതുമലയും കവളപ്പാറയിലെയുമൊക്കെ നേർക്കാഴ്‌ച്ചകളാണ്.