വാഷിങ്ടൺ: ലോകരാജ്യങ്ങളുടെ സാമ്പത്തിക ചലനങ്ങൾ നിയന്ത്രിക്കുന്ന നിർണായക സ്ഥാനത്ത് ഇനി മലയാളി. ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയിൽ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും.

ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്. ഇത് ആദ്യമായാണ് രണ്ട് വനിതകൾ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്. നേതൃസ്ഥാനം ഏറ്റെടുക്കാൻ 'ശരിയായ സമയത്ത് ശരിയായ വ്യക്തി' എത്തുന്നു എന്ന് ഐഎംഎഫ് മേധാവി ജോർജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പറഞ്ഞു.

കോവിഡ് മഹാമാരിയിൽ ഐഎംഎഫിന്റെ അംഗരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളുടെ സമയത്ത് ലോകത്തിലെ മുൻനിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീതയ്ക്ക് ഇത് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി ജോർജീവ പ്രസ്താവനയിൽ പറഞ്ഞു.

2018 ഒക്ടോബറിൽ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയിൽ ഹാർവാർഡ് സർവകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗീതാ ഗോപിനാഥ് ഹാർവാർഡ് വിടുമെന്നാണ് സൂചന. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്.

ലോകം ആദരിച്ചു, കേരള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായപ്പോൽ പൊങ്കാല

ലോകം ആദരിച്ചപ്പോഴും കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥിന് പൊങ്കാലയിടുകയാണ് മലയാളികൾ ചെയ്തത്. കൊറോണ ലോകത്ത് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയേയുംഅത് മറികടക്കുവാനുള്ള പദ്ധതികളേയും റിപ്പോർട്ടു തയ്യാറാക്കിയത് ഗീതാ ഗോപിനാഥായിരുന്നു.

കണ്ണൂർ സ്വദേശികളായ ടി വി ഗോപിനാഥിന്റെയും വി സി വിജയലക്ഷ്മിയുടെയും രണ്ട് മക്കളിൽ ഇളയ ആളാണ് ഗീത ഗോപിനാഥ്. മൈസൂർ നിർമ്മല കോൺവെന്റിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സ്‌കൂൾ ഓഫ് എക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി, യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടൺ എന്നിവിടങ്ങളിൽ തുടർ പഠനം നടത്തിയ ഗീത പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് പി എച്ച് ഡി എടുത്തത്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, നാഷണൽ ബ്യുറോ ഓഫ് എക്കണോമിക്‌സ് റിസർച്ചിന്റെ ഇന്റർനാഷണൽ ഫിനാൻസ് ആൻഡ് മാക്രോ എക്കണോമിക്‌സിന്റെ കോ ഡയറക്ടർ , ഫെഡറൽ റിസർവ്വ് ബാങ്ക് ഓഫ് ബോസ്റ്റണീന്റെ വിസിറ്റിങ് സ്‌കോളർ എന്നീ രീതികളിൽ പ്രവർത്തിച്ചിട്ടുള്ള ഗീത, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യുയോർക്കിന്റെ ഉപദേശക സമിതിയിലും അംഗമായിരുന്നു. ഇപ്പോൾ ഐ എം എഫിന്റെ ചീഫ് എക്കണോമിസ്റ്റാണ്.

ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ബിരുദ പഠനം. 1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് ജനപക്ഷത്ത് നിന്ന് അഭിപ്രായം പറഞ്ഞു.

റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് രഘുറാം രാജിനെ മാറ്റാനായി നടന്ന കള്ളക്കളികൾക്കെതിരെ പ്രതികരിച്ചവരിൽ ഗീതാ ഗോപീനാഥും ഉണ്ടായിരുന്നു. രഘുറാം രാജനെ നിലനിർത്താൻ ആഞ്ഞുശ്രമിക്കേണ്ടതിനു പകരം പോകാൻ അനുവദിക്കുന്ന സർക്കാർ നിലപാട് തീർത്തും നിരാശപ്പെടുത്തുന്നതാണെന്നു ഹാർവാർഡ് സർവകലാശാലയിലെ പ്രഫ. ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഇങ്ങനെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. സാമ്പത്തിക ശാസ്ത്രത്തിലെ മാറ്റങ്ങളെ അടുത്തു നിന്ന് നോക്കി കാണുന്ന വ്യക്തി കൂടിയാണ് അവ

ഹാർവാർഡിൽ ചേരും മുമ്പ് ഷിക്കാഗോ സർവകലാശാലയിലെ ഗ്രാഡ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു . ഗ്രീസിലും ഐസ്ലൻഡിലും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെപ്പറ്റി ഗീത നടത്തിയ ഗവേഷണങ്ങൾ ശ്രദ്ധേയമായിരുന്നു. ഫെഡറൽ റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉപദേശകസമിതിയിൽ അംഗമാണ് ഇവർ. ജി.20 സംബന്ധിച്ച വിഷയങ്ങളിൽ ഇന്ത്യൻ ധനമന്ത്രാലയത്തിന്റെ ഉപദേശകസമിതി അംഗവുമായിരുന്നു. സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയിലാണ് ഗീത ഉന്നതവിദ്യാഭ്യാസം നേടിയത്. അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥിതിയും സ്ഥൂല സാമ്പത്തികശാസ്ത്രവും' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണം ഏറെ ശ്രദ്ധ നേടി.

മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു കണ്ണൂരിലെ മയ്യിൽ സ്വദേശിയായ ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ്. മൈസൂരിലായിരുന്നു ഗീതയുടെ കുടുംബം താമസിച്ചിരുന്നത്. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്. മസാഞ്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അബ്ദുൾ ലതീഫ് ജമീൽ പ്രോവർട്ടി ആക്ഷൻ ക്ലബിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഭർത്താവിനും മകനുമൊത്തി മസാഞ്ചുസൈറ്റ്‌സിലാണ് ഗീതാ ഗോപിനാഥിന്റെ താമസം.

2011ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തിരുന്നു. ഒട്ടേറെ സാമ്പത്തികശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിഗവുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും. നിരവിധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.