ഇസ്ലാമാബാദ്: രാജ്യത്ത് ലൈംഗിക അതിക്രമ കേസുകൾ വർധിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ഇമ്രാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

'ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളു എങ്കിൽ അത് തീർച്ചയായും പുരുഷന്മാരെ സ്വാധീനിക്കും. അല്ലാത്ത പക്ഷം അവർ റോബോട്ടുകളായിരിക്കണം. അത് സാമാന്യബുദ്ധി ഉപയോഗിച്ചാൽ മനസിലാകും' എന്നായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം.

ഇമ്രാൻ ഖാന്റെ പരാമർശത്തിനെതിരെ പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന രീതി ഇമ്രാൻ ഖാൻ തുടരുകയാണെന്ന് പാക്കിസ്ഥാനിലെ നിയമവിധഗ്ധ റീമ ഒമർ പ്രൗതികരിച്ചു. അദ്ദേഹത്തിന്റെ പരാമർശ നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

വിവാദപ്രസ്താവനയിൽ ഇമ്രാൻ ഖാൻ മാപ്പ് പറയണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. മാപ്പ് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലടക്കം വലിയ പ്രതിഷേധങ്ങളും നടന്നു. ലൈംഗിക അതിക്രമക്കേസുകളിൽ സ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ മുൻപും ഇമ്രാൻ ഖാൻ നടത്തിയിട്ടുണ്ട്.