തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. പൈപ്പുകൾ, ഹോസുകൾ, വാൽവുകൾ തുടങ്ങിയവയിലൂടെ ഓക്സിജൻ വിതരണ സംവിധാനങ്ങളിലുണ്ടാകുന്ന ചോർച്ച, അന്തരീക്ഷത്തിലെ മെഡിക്കൽ ഓക്സിജൻ, അനുചിതമായ വൈദ്യുതീകരണം, അനുചിതമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് പ്രധാന അപകട ഘടകങ്ങൾ. ഇതൊഴിവാക്കി സുരക്ഷ ഉറപ്പാക്കുന്നതിനാണ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

സർക്കാർ, സ്വകാര്യ ആശുപത്രികൾ നിബന്ധനകൾ കർശനമായി പാലിക്കണം. ബയോ മെഡിക്കൽ എൻജിനീയർമാർ ടെക്നിക്കൽ ഏജൻസിയുടെ സഹായത്തോടെ ആശുപത്രികളുടെയും ഐസിയുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നിശ്ചിത കാലയളവിൽ ടെക്നിക്കൽ ഓഡിറ്റ് നടത്തേണ്ടതാണ്.

അപകടം ഉണ്ടായാൽ തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇൻസിഡന്റ് റെസ്പോൺസ് ടീം സജ്ജമാക്കണം. എല്ലാ ആശുപത്രികളും ഇൻസിഡന്റ് റെസ്പോൺസ് ടീം രൂപീകരിച്ച് ജില്ലാ കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യണം. തീപിടിത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആശുപത്രികൾ സജ്ജമാക്കണം.

അത്യാഹിതം സംഭവിക്കാതിരിക്കാൻ അപകട സാധ്യതയുള്ളവ കണ്ടെത്തി നന്നാക്കണം. ഐസിയുകൾ, ഓക്സിജൻ വിതരണമുള്ള വാർഡുകൾ, ഓക്സിജന്റെയും രാസവസ്തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്.
അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള പദ്ധതി നേരത്തേ തയാറാക്കണം.

എർത്തിങ് ഉൾപ്പെടെയുള്ള വൈദ്യുത സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ പരിശോധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണം. ഇതോടൊപ്പം ജീവനക്കാർക്ക് മികച്ച പരിശീലനവും നൽകണം.

അഗ്‌നിരക്ഷാ ഉപകരണങ്ങൾ, ഐസിയു പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ ഇടയ്ക്കിടെ വായു പുറത്ത് പോകാനുള്ള ക്രോസ് വെന്റിലേഷൻ, മെക്കാനിക്കൽ വെന്റിലേഷൻ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്. തീപിടിത്ത സാധ്യതയുള്ള കർട്ടൻ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.

ആശുപത്രിക്കുള്ളിൽ പുകവലി, രോഗീ പരിചരണത്തിനുള്ള വെള്ളം തിളപ്പിക്കുക, ചൂടാക്കുക, പാചകം എന്നിവ ഒഴിവാക്കണം. മോക് ഡ്രില്ലുകൾ നടത്തണം. കൂടാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവബോധം നൽകണം.

ഐ.സി.യുവിനുള്ളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നെങ്കിൽ ഫയർ ആൻഡ് സേഫ്റ്റി മാനദന്ഡങ്ങൾ അനുസരിച്ച് മാത്രമേ അത്തരം ശസ്ത്രക്രിയകൾ നടത്താൻ പാടുള്ളൂ എന്നും നിർദേശത്തിൽ പറയുന്നു.