ന്യൂഡൽഹി: ആത്മനിർഭർ ഭാരതിനൊപ്പം സ്ത്രീശാക്തീകരണത്തിലും മുന്നിൽ നിന്ന് ഇന്ത്യൻ കരസേന. സേനകളിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്ന നടപടികളിലേക്കാണ് സൈന്യം നീങ്ങുന്നത്. അസം റൈഫിൾസാണ് നിലവിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ 800 പേരെന്നത് 2000 ലേക്ക് ഉയർത്താനാണ് തീരുമാനം.

വടക്കുകിഴക്കൻ മേഖലയിലും ജമ്മുകശ്മീരിലും വനിതകളെ ഉൾപ്പെടുത്തിയുള്ള കോറുകൾ വർദ്ധിപ്പിക്കുമെന്നാണ് തീരുമാനം. നാഗാലാന്റ് അടക്കമുള്ള മേഖലകളിലെ കമ്യൂണിസ്റ്റ് ഭീകരരേയും രോഹിഗ്യൻ ഭീകരരേയും നേരിടുന്നതിൽ മികച്ച പരിശീലനമാണ് വനിതകൾ നേടിയിട്ടുള്ളത്. നിലവിൽ വനിതാ കമാൻഡർമാറുടെ നേതൃത്വത്തിൽ അഞ്ഞൂറിനടുത്ത് വനിതാ സൈനികരാണ് പങ്കെടുക്കുന്നത്. പുരുഷന്മാരായ സൈനികർക്കൊപ്പം ചേർന്ന് തന്നെയാണ് അതികഠിനമായ ഭീകരവിരുദ്ധ നീക്കങ്ങൾ നടത്തുന്നതെന്നും കമാൻഡർമാർ പറയുന്നു.

2016ലാണ് അസം റൈഫിൾസ് ആദ്യമായി വനിതകളെ ചേർത്തത്. 100 പേരാണ് അസം നാഗാലാന്റ് മേഖലയിൽ നിയോഗിക്കപ്പെട്ടത്. കൊടുംവനങ്ങളിലും മലനിരകളിലും നദികളിലും ഒരുപോലെ നീങ്ങാനാകുന്ന തരം പരിശീലനമാണ് സൈന്യം നൽകുന്നത്. 2019ലെ റിപ്പബ്ലിക് ദിനപ്പരേഡിൽ അസം റൈഫിൾസിന്റെ 300 പേരടങ്ങുന്ന വനിതാ സൈനികർ മികച്ച പ്രകടനമാണ് നടത്തിയത്.