കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതിലും വിവാദം. കോഴിക്കോട് വെസ്റ്റ്ഹിൽ ക്യാപ്ടൻ വിക്രം മൈതാനിയിൽ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡിൽ എഡിഎം റോഷ്നി നാരായണനാണ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്. കലക്ടർ ക്വാറന്റെനിൽ ആയതിനാൽ എഡിഎമ്മിന് ചുമതല നൽകുകയായിരുന്നു. എന്നാൽ എഡിഎമ്മിന് ജനറൽ സല്യൂട്ട് നൽകിയില്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

ഐ എ എസുകാരൻ അല്ലാത്തതിനാലാണ് പൊലീസ് ഇത്തരത്തിൽ അപമാനിച്ചത്. സർക്കാർ ചുമതല ഏൽപ്പിച്ച എഡിഎമ്മിനെ അപമാനിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നും വിവിധ സംഘടനകൾ കുറ്റപ്പെടുത്തുന്നു. പരേഡ് കമാന്റന്റിനോട് അന്വേഷിച്ചപ്പോൾ പൊലീസ് നിർദ്ദേശം സല്യൂട്ട് നൽകേണ്ടന്നാണെന്നാണ് വിശദീകരണമുണ്ടായതെന്നും അറിയുന്നു. സംഭവത്തിൽ ആർഡിഒയിൽ നിന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇതേ സമയം എഡിഎമ്മിന് ജനറൽ സല്യൂട്ട് നൽകേണ്ട ആവശ്യമില്ലെന്നാണ് പൊലീസുകാർ വ്യക്തമാക്കുന്നത്. പൊലീസ് സ്റ്റാന്റിങ് ഓർഡർ അനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ഗവർണർ, ചീഫ് സെകട്ടറി, ഐ എ എസ്, ഐ പി എസ് ഓഫീസർമാർ, പൊലീസ് യൂണിറ്റ് മേധാവികൾ, ജനപ്രതിനിധികൾ, ഇന്ത്യൻ പതാക, പൊലീസ് പതാക എന്നിവയ്ക്ക് സല്യൂട്ട് നൽകിയാൽ മതിയെന്നും ഇവർ വ്യക്തമാക്കുന്നു. കോവിഡ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നത്. കലക്ടറും മന്ത്രിമാരുമൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് എഡി എമ്മിന് ചുമതല നൽകിയത്. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്‌വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകളാണ് ഉണ്ടായിരുന്നത്.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെയും ശുചിത്വ പ്രവർത്തകരെയും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിൽ പങ്കെടുപ്പിച്ചു.കോവിഡ് രോഗം ഭേദമായ മൂന്നുപേരും പങ്കെടുത്തു.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെ ആദ്യമായാണ് പൊതുജനങ്ങൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്ക് പ്രവേശനമില്ലാതെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പങ്കെടുത്ത മുഴുവൻ വ്യക്തികളേയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിന് വിധേയമാക്കി.ഡെപ്യൂട്ടി മേയർ മീര ദർശക്, റൂറൽ എസ്‌പി ഡോ. എ. ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.