ന്യൂഡൽഹി: കർഷക സമരത്തിന് പിന്നിൽ പാക്കിസ്ഥാനും ഖാലിസ്ഥാൻ വാദികളുമെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1,178 പ്രൊഫൈലുകൾ പൂട്ടണമെന്ന് ട്വിറ്ററിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പാകിസ്താൻ പിന്തുണയുള്ളതോ ഖലിസ്താൻ അനുഭാവം പുലർത്തുന്നതോ ആയ അക്കൗണ്ടുകൾ പൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.

'ഈ അക്കൗണ്ടുകൾ ഖാലിസ്ഥാനി അനുഭാവികളോ പാകിസ്താൻ പിന്തുണയുള്ളതോ വിദേശത്തുനിന്ന് പ്രവർത്തിക്കുന്നതോ ആണ്. ഇവ കർഷകരുടെ തെറ്റായ വിവരങ്ങൾ, പ്രകോപനപരമായ ഉള്ളടക്കങ്ങൾ തുടങ്ങിയവ പങ്കുവെക്കാൻ ഉപയോഗിക്കുന്നു' -സർക്കാർ പറയുന്നു. രാജ്യത്തെ ക്രമസമാധാനത്തിന് ഈ അക്കൗണ്ടുകൾ ഭീഷണിയാകുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ട്വിറ്ററിലെ 257 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നേരത്തേ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുടുതൽ അക്കൗണ്ടുകൾ പൂട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം. ഐ.ടി നിയമത്തിലെ വകുപ്പ് 69 എ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന നിർദ്ദേശവും ട്വിറ്ററിന് നൽകി. എന്നാൽ സർക്കാറിന്റെ ആവശ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കർഷക സമരത്തെ അനുകൂലിച്ച് സ്വീഡിഷ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ് പങ്കുവെച്ച ടൂൾ കിറ്റ് വിവാദമായിരുന്നു. ടൂൾകിറ്റിന് പിന്നിൽ ഖലിസ്താൻ അനുകുല സംഘടനയാണെന്ന വാദവുമായി ഡൽഹി പൊലീസ് രംഗത്തെത്തിയിരുന്നു. കൂടാതെ ഇതിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും രംഗത്തെത്തിയിരുന്നു.