ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് സമാനമായ ആശയവിനിമയത്തിന് അവസരമൊരുക്കാൻ നീക്കവുമായി ഇന്ത്യൻ നിർമ്മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ (Koo)

പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്, നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയിരുന്നു. സർക്കാരിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കാൻ ട്വിറ്ററിനു സ്വാധീനമുണ്ടെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു. രണ്ട് ദിവസങ്ങൾക്കു മുൻപാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തത്.

പ്രാദേശിക വിഘടനവാദികൾക്കെതിരെ ശക്തമായ ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ട്വിറ്റർ നീക്കം ചെയ്തത്. തുടർന്നാണ് ട്വിറ്ററിനെതിരായ നടപടി. അനിശ്ചിതകാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് രാജ്യത്ത് പ്രാദേശിക ഭാഷകൾ ലഭ്യമാക്കിക്കൊണ്ട് കളംപിടിക്കാനുള്ള ശ്രമം കൂ ആരംഭിച്ചത്.

കൂ ഇന്ത്യ നൈജീരിയയിൽ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാൻ തങ്ങൾ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ നിർദ്ദേശങ്ങളും ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പൂർവ്വ വിദ്യാർത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേർന്ന് കഴിഞ്ഞ വർഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യൽ വിഭാഗത്തിൽ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. വിവിധ പ്രാദേശിക ഭാഷകൾ കൂവിൽ ലഭ്യമാണ്. മഞ്ഞ നിറത്തിലുള്ള തീം ആണ് കൂ തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പ്യൂട്ടറിലും മൊബൈലിലും കൂ ഉപയോഗിക്കാനാവും.

ട്വിറ്ററിന് സമാനമായാണ് കൂ പ്ലാറ്റ്‌ഫോമിന്റേയും രൂപകൽപന. ഇതിൽ നമ്മൾ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിൽക്കുക. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫേസ്‌ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടൻ.