ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം ഒരുകോടി ഡോസ് വാക്സിനുകൾ നൽകാൻ ലക്ഷ്യമിട്ട് നാല് കോവിഡ് വാക്സിനുകൾകൂടി പുതിയതായി ലഭ്യമാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ.

വാക്സിൻ വിതരണം നിർത്തിവച്ചുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി. ഇത്തരം പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. പ്രതിദിനം ഒരു കോടി ഡോസ് വാക്സിനുകൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.

ശരിയായ മുന്നൊരുക്കങ്ങൾ നടത്തിയാൽ ഏതാനും ആഴ്ചകൾകൊണ്ട് അത് സാധ്യമായേക്കും. 43 ലക്ഷം ഡോസുകൾ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം വിജയിച്ചു. വരുന്ന മൂന്ന് ആഴ്ചകൾക്കകം 73 ലക്ഷം ഡോസുകൾ പ്രതിദിനം ലഭ്യമാക്കാൻ കഴിയും.

നിലവിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനവും സംസ്ഥാനങ്ങളാണ് സംഭരിക്കുന്നത്. രാജ്യത്തെ വാക്സിൻ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പ്രതിദിനം ഒരുകോടി വാക്സിനുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 50 ശതമാനവും കേന്ദ്ര സർക്കാരാണ് സംഭരിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുവേണ്ടി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകാനാണിത്. അവശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ മേഖലയ്ക്കും വാങ്ങാം. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്സിനുകൾ ഏത് വിഭാഗത്തിന് നൽകണം എന്നകാര്യം സംസ്ഥാനങ്ങൾക്കുതന്നെ തീരുമാനിക്കാം.

കുട്ടികൾക്ക് വാക്സിൻ നൽകുന്ന വിഷയത്തിൽ ഫൈസറുമായി ബന്ധപ്പെട്ടു വരികയാണ്. തീരുമാനം ഉടൻ ഉണ്ടാവും. ഒരു വാക്സിൻ കണ്ടെത്തിക്കഴിഞ്ഞാൽ അത് മുതിർന്നവർക്കാവും ആദ്യം നൽകുക. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ വേണ്ടതിനാലാണിത്. എന്നാൽ ഫൈസർ വാക്സിൻ കുട്ടികൾക്കും നൽകാമെന്നാണ് അടുത്തിടെ കണ്ടെത്തിയിട്ടുള്ളത്. ഓന്നോ രണ്ടോ രാജ്യങ്ങൾ കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് തുടങ്ങിക്കഴിഞ്ഞു.

എന്നാൽ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ല. കുട്ടികളിലുള്ള പരീക്ഷണത്തിന് കോവാക്സിനും അനുമതി ലഭിച്ചിട്ടുണ്ട്. നോവാവാക്സ് കുട്ടികളിൽ പരീക്ഷണം നടത്തുന്നസിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഡോ. വി.കെ പോൾ പറഞ്ഞു.