ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഇന്ന് ആരംഭിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും യുകെ വാണിജ്യമന്ത്രി ആന്മേരി ട്രെവെലിയനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിച്ച് ആളുകളുടെയും ചരക്കുകളുടെയും സ്വതന്ത്രമായ നീക്കത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്യും.

'ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതിനാൽ, ഇന്ത്യയുമായി സഹകരിച്ച് യുകെയുടെ വാണിജ്യനില മെച്ചപ്പെടുത്താൻ സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം ഒരു അനുഗ്രഹമായി കാണുന്നു.' ആന്മേരി ട്രെവെലിയൻ പറഞ്ഞു. ഈ കരാർ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി ഇരട്ടിയാക്കുമെന്നും, 2035 ഓടെ മൊത്തം വ്യാപാരം പ്രതിവർഷം 28 ബില്യൺ പൗണ്ട് (38.3 ബില്യൺ ഡോളർ) വർദ്ധിപ്പിക്കുമെന്നും ട്രെവെലിയൻ കൂട്ടിച്ചേർത്തു.

ഇന്ത്യയും യുകെയും തമ്മിൽ ഇതിനകം ശക്തമായ വ്യാപാര ബന്ധം പങ്കിടുന്നു, ദശകങ്ങളുടെ കുടിയേറ്റത്തിന് ശേഷം ഇന്ത്യൻ വംശജരായ ഒരു ദശലക്ഷത്തിലധികം ആളുകൾ യുകെയിൽ താമസിക്കുന്നു. യുകെയിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനും ഫീസ് കുറയ്ക്കുന്നതിനും ഈ വ്യാപാര കരാർ ഉപകാരപ്രദമാണെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.