ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് വീരമൃത്യു വരിച്ചു.

വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും ഉൾപ്പെടുന്നു. എച്ച്. വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു മരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഉച്ചയോടെയാണ് പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്.



ഏറ്റുമുട്ടലിനിടെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സുബേദാർ ജസ്വീന്തർ സിങ്, വൈശാഖ് എച്ച്, സരാജ് സിങ്, ഗജ്ജൻ സിങ്, മന്ദീപ് സിങ് എന്നിവർ വീരമൃത്യു വരിക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഏറ്റമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഈ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.

 

സുരങ്കോട്ട് മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്.



രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയതായി കണ്ടെത്തുകയായിരുന്നു. എന്നാൽ മാരകായുധങ്ങളുമായെത്തിയ ഭീകരവാദികർ ഒളിഞ്ഞിരുന്ന് സൈനികർക്ക് നേരെ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ പ്രാദേശത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനായില്ല.



പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞതോടെ ഏറ്റമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അഞ്ച് ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഈവർഷം ആദ്യമായാണ് കശ്മീരിൽ ഭീകരരുമായുള്ള ഒരുഏറ്റുമുട്ടലിൽ ഇത്രയധികം സൈനികർ വീരമൃത്യു വരിക്കുന്നത്.

 

ചാംറർ വനത്തിൽ നുഴഞ്ഞു കയറ്റക്കാരായ ഭീകരവാദികൾ മാരകായുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി. നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ഇംതിയാസ് അഹമ്മദ് ദർ ആണെന്നും കശ്മീരിലെ ജനങ്ങളെ കൊലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണെന്നുമാണ് വിവരം.

തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. പൂഞ്ചിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പീർപഞ്ചാൾ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു.

ജമ്മു കശ്മീരിലെ ആക്രമണപരമ്പരകൾക്ക് പിന്നാലെ തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കശ്മീർ താഴ്‌വരയിലെ ആക്രമണ ശൃംഖല തകർക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സാധാരണക്കാർക്ക് നേരെ ആക്രമണം തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ജമ്മു കശ്മീരിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന ജമ്മുവിൽ പ്രതിഷേധം നടത്തിയിരുന്നു. ആക്രമണങ്ങൾ തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് നാഷണൽ കോൺഫറൻസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.