ഓസ്‌ട്രേലിയ: കളിക്കളത്തിലെ താരങ്ങളുടെ മോശം പെരുമാറ്റം കൊണ്ട് ക്രിക്കറ്റ് ലോകം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കളിക്കളത്തിലെ വീറും വാശിയുമേറുമ്പോൾ ഇതിന് വിരുദ്ധമായി വല്ലതും സംഭവിക്കുന്നത് വളരെ അപൂർവ്വമായി മാത്രം. എന്നാൽ സമീപകാലത്ത് ക്രീസിലെ മികച്ച പെരുമാറ്റം കൊണ്ട് ഇന്ത്യൻ താരങ്ങൾ കൈയടി നേടുന്ന കാഴ്‌ച്ചയാണ് ക്രിക്കറ്റ് ലോകത്ത് കാണാൻ സാധിക്കുന്നത്. നടരാജന് മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം നൽകി ഹർദ്ദിക് പാണ്ഡ്യ സമീപകാലത്ത് ആരാധകരുടെ കൈയടി നേടിയിരുന്നു്.അതിന് പിന്നാലെ ഇപ്പോഴിത് ഇന്ത്യൻ താരം മുഹമ്മദ് സിറാജും മാന്യമായ പെരുമാറ്റത്തിലുടെ ലോകത്തിന്റെ മനം കവർന്നിരിക്കുകയാണ്

ആസ്‌ട്രേലിയൻ താരം തലക്ക് പന്തുകൊണ്ട് വീണപ്പോൾ റണ്ണുപേക്ഷിച്ച് സാന്ത്വനവുമായി ഓടിയെത്തിയാണ് മുഹമ്മദ് സിറാജ് സമൂഹമാധ്യമങ്ങളുടെ കൈയടി നേടുന്നത്.
ബോർഡർ-ഗാവസ്‌കർ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ആസ്‌ട്രേലിയ - ഇന്ത്യ സന്നാഹ മത്സരത്തിനിടെയാണ് സംഭവം.ആസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എറിഞ്ഞ പന്ത് ജസ്പ്രിത് ബുംറ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചപ്പോൾ ബൗളറുടെ തലയിൽ കൊള്ളുകയായിരുന്നു. ഈ സമയം നോൺ സ്‌ട്രൈക്കർ എൻഡിലായിരുന്നു സിറാജ്. ബുംറ റണ്ണിനായി ഓടിയെങ്കിലും സിറാജ് ബാറ്റ് വലിച്ചെറിഞ്ഞ് വീണുകിടക്കുന്ന താരത്തിന് അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴേക്കും ഓട്ടം മതിയാക്കി ബുംറയും അമ്പയറും മറ്റു ഓസീസ് താരങ്ങളുമെത്തി.

സിറാജിന്റെ പ്രവൃത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ആരാധകർ. ബി.സി.സിഐയും താരത്തിന്റെ പ്രവൃത്തിയെ അനുമോദിച്ചു.സിറാജിന്റെ ഈ ഇടപെടൽ ചുരുങ്ങിയ നേരം കൊണ്ട് ക്രിക്കറ്റ് ലോകത്ത് വൈറലായി. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ ചിത്രം ബി.സി.സിഐ ട്വീറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.പരിക്കേറ്റതിനെ തുടർന്ന് കാമറൂൺ ഗ്രീൻ ടീമിൽനിന്ന് പുറത്തായി. പകരം പാറ്റ് റൗവിനെ ഉൾപ്പെടുത്തു. താരത്തെ മെഡിക്കൽ അംഗങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു.