ന്യൂഡൽഹി: ഭാവിയെക്കുറിച്ച് രാജ്യത്തെ ജനങ്ങൾ ആശങ്കാകുലരാണെന്ന് ആർബിഐയുടെ കൺസ്യൂമർ കോൺഫിഡൻസ് സർവെ. രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നതിനാൽ ചെലവഴിക്കൽ ശേഷിയിൽ കാര്യമായ കുറവുണ്ടായതായും സർവെ പറയുന്നു. ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്.

ജനുവരിയിലെ 55.5 പോയന്റിൽനിന്ന് മാർച്ചിലെ കറന്റ് സിറ്റുവേഷൻ ഇൻഡക്സ് 53.1 പോയന്റായി കുറഞ്ഞു. 2020 സെപ്റ്റംബറിൽ എക്കാലത്തെയും താഴ്ന്ന നിലവാരമായ 49.9പോയന്റിലെത്തിയശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു.

സമ്പദ്ഘടനയിലെ ചലനങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. സൂചിക 100നുമുകളിലാണെങ്കിൽ ക്രയശേഷിയിൽ ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം.

രാജ്യത്തെ 13 വലിയ നഗരങ്ങളിലെ കുടുംബങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു, ഭോപ്പാൽ, ചെന്നൈ, ഡൽഹി, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പട്ന തുടങ്ങിയ നഗരങ്ങളിലാണ് ഫെബ്രുവരി 27നും മാർച്ച് എട്ടിനുമിടയിൽ സർവെ സംഘടിപ്പിച്ചത്.